തിരുവനന്തപുരം: ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ഫയലുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷമായതോടെ കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുഖേന നടത്തിയ കോടികളുടെ ഇടപാടുകള്‍ സംശയനിഴലില്‍. നഷ്ടപ്പെട്ട ഫയലുകളില്‍ ഏറെയും കോവിഡ് കാലത്തെ കോടികളുടെ മരുന്ന് വാങ്ങലും ഓഡിറ്റും സംബന്ധിച്ചവയാണെന്ന് ആരോഗ്യവകുപ്പ് തന്നെ നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പില്‍ പര്‍ച്ചേസിന്റെ ചുമതലയുള്ള അഡിഷണല്‍ ഡയറക്ടറെ കൂടി ഉള്‍പ്പെടുത്തി വകുപ്പിന്റെ ആഭ്യന്തര വിജിലന്‍സ് സംഘം വിപുലീകരിച്ചു. വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിലേക്ക് കൈമാറും.
അഞ്ഞൂറിലേറെ ഫയലുകള്‍ നഷ്ടപ്പെട്ടെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ഇടപാട് ആയതിനാല്‍ അന്നത്തെ ആരോഗ്യ മന്ത്രിയെ അടക്കം പ്രതിക്കൂട്ടിലാക്കിയുള്ള പ്രതിഷേധങ്ങള്‍ക്കാണ് പ്രതിപക്ഷം മൂര്‍ച്ച കൂട്ടുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ അഞ്ഞൂറില്‍ കൂടുതല്‍ ഫയലുകള്‍ നഷ്ടപ്പെട്ടെന്നാണ് വിലയിരുത്തല്‍. ജീവനക്കാരെ ആരോഗ്യവകുപ്പ് ആസ്ഥാനത്ത് എത്തിയും സ്റ്റേഷനില്‍ വിളിച്ചുവരുത്തിയും പൊലീസ് ചോദ്യം ചെയ്‌തെങ്കിലും കൃത്യമായ വിവരം ലഭിച്ചിട്ടില്ല.