കിര്‍മാണി എത്തിയത് മറ്റൊരു ഗുണ്ടയുടെ വിവാഹവാര്‍ഷികത്തിന്; വന്നവരെല്ലാം ഗുണ്ടകള്‍

 കിര്‍മാണി എത്തിയത് മറ്റൊരു ഗുണ്ടയുടെ വിവാഹവാര്‍ഷികത്തിന്; വന്നവരെല്ലാം ഗുണ്ടകള്‍

വയനാട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജടക്കമുള്ളവര്‍ ലഹരി പാര്‍ട്ടി നടന്ന റിസോര്‍ട്ടില്‍ ഒത്തു ചേര്‍ന്നത് മറ്റൊരു ഗുണ്ടയുടെ വിവാഹവാര്‍ഷികം ആഘോഷിക്കാനെന്ന് റിപ്പോര്‍ട്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണ്ടാ സംഘങ്ങള്‍ പരിപാടിക്കായി റിസോര്‍ട്ടില്‍ ഒത്തുകൂടിയെന്നാണ് സൂചന.

കമ്പളക്കാട് മുഹ്‌സിന്‍ എന്ന ഗുണ്ടാ നേതാവിന്റെ വിവാഹ വാര്‍ഷിക ആഘോഷത്തിനായാണ് ഇപ്പോള്‍ പൊലീസ് പിടിയിലായ 16 പേര്‍ അടക്കമുള്ളവര്‍ വയനാട് പടിഞ്ഞാറത്തറയിലുള്ള സില്‍വര്‍വുഡ്‌സ് എന്ന സ്വകാര്യ റിസോര്‍ട്ടില്‍ ഒത്തുകൂടിയത്. എന്നാല്‍ മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമടക്കമുള്ളവ ഉപയോഗിച്ചായിരുന്നു ഗുണ്ടകളുടെ ആഘോഷം.

കമ്പളക്കാട് മുഹ്‌സിന്‍ ഗോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാ നേതാവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രണ്ട് വര്‍ഷം മുന്‍പ് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം റാഞ്ചിയ കേസിലെ പ്രതിയാണ് ഇയാള്‍. മുഹ്‌സിനെതിരെ വയനാട്ടിലും മൂന്ന് കേസുകളുണ്ട്. റിസോര്‍ട്ടിലെ ആഘോഷത്തിലേക്ക് വിവിധ ജില്ലകളിലെ ക്വട്ടേഷന്‍ സംഘങ്ങളെ ക്ഷണിച്ചിരുന്നു. ഇങ്ങനെയാണ് കിര്‍മാണി മനോജും ഇവിടേക്ക് എത്തിയത് എന്നാണ് സൂചന.

അതേസമയം ലഹരിമരുന്ന് പാര്‍ട്ടി നടക്കുന്നതായി അറിഞ്ഞില്ലെന്നാണ് റിസോര്‍ട്ട് മാനേജ്‌മെന്റ് അറിയിക്കുന്നത്. കമ്പളക്കാട് മുഹ്‌സിനാണ് വിവാഹ വാര്‍ഷിക ആഘോഷത്തിന് എന്ന പേരില്‍ റിസോര്‍ട്ട് ബുക്ക് ചെയ്തതെന്നും അതിഥികളായി എത്തിയവരില്‍ കിര്‍മാണി മനോജടക്കമുള്ള ക്വട്ടേഷന്‍ സംഘം ഉള്ളതായി അറിഞ്ഞിരുന്നില്ലെന്നും നൂറോളം പേര്‍ പരിപാടിക്ക് എത്തിയിരുന്നുവെന്നും റിസോര്‍ട്ട് മാനേജര്‍ പറഞ്ഞു.

പാര്‍ട്ടിക്കിടെ ഇന്ന് പുലര്‍ച്ചെയാണ് പൊലീസ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. കേസില്‍ 16 പേരെ പ്രതി ചേര്‍ക്കും എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രാവിലെ പത്ത് മണിയോടെ ഡോഗ് സ്‌ക്വാഡ് അടക്കം വിപുലമായ സന്നാഹത്തോടെ എത്തി പൊലീസ് റിസോര്‍ട്ടില്‍ വീണ്ടും തെരച്ചില്‍ നടത്തുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.