ഇന്ത്യയിലേക്ക് പന്നിയിറച്ചി കയറ്റി അയക്കാന്‍ അനുമതി നേടി അമേരിക്ക ; മാമ്പഴ, മാതള നാരങ്ങ ഇറക്കുമതിയും

ഇന്ത്യയിലേക്ക് പന്നിയിറച്ചി കയറ്റി അയക്കാന്‍ അനുമതി നേടി അമേരിക്ക ; മാമ്പഴ, മാതള നാരങ്ങ ഇറക്കുമതിയും

വാഷിംഗ്ടണ്‍: പന്നിയിറച്ചിയും പന്നിയിറച്ചി ഉല്‍പ്പന്നങ്ങളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അമേരിക്കയ്ക്ക് അനുമതി. ഇന്ത്യന്‍ വിപണിയിലേക്ക് പന്നിയിറച്ചി കയറ്റുമതി ചെയ്യാന്‍ കഴിഞ്ഞ 20 വര്‍ഷമായി ശ്രമിക്കുകയായിരുന്നു എന്ന് അമേരിക്കയുടെ അഗ്രിക്കള്‍ച്ചറല്‍ സെക്രട്ടറി ടോം വില്‍സാക്ക് പറഞ്ഞു. ആദ്യമായാണ്് ഇതിന് അനുമതിയായിരിക്കുന്നത്. പന്നി ഇറക്കുമതിക്ക് പകരമായി ഇന്ത്യ മാമ്പഴവും മാതള നാരങ്ങയും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യും.

ലോകത്തെ മൂന്നാമത്തെ വലിയ പന്നിയിറച്ചി ഉല്‍പ്പാദകരാണ് അമേരിക്ക. കയറ്റുമതിയില്‍ രണ്ടാം സ്ഥാനവും അമേരിക്കയ്ക്കുണ്ട്. 2020ലെ കണക്കുകള്‍ പ്രകാരം 7.7 ബില്യണ്‍ ഡോളറാണ് പന്നി, പന്നിയിറച്ചി ഉല്‍പ്പന്നങ്ങളുടെ ആഗോള വിപണി. ഈ മേഖലയിലെ ഡാറ്റ സംഭരിക്കുന്ന സ്റ്റാറ്റിസ്റ്റയുടെ കണക്കുകള്‍ പ്രകാരം 295000 മെട്രിക് ടണ്‍ പന്നിയിറച്ചിയാണ് 2021ല്‍ ഇന്ത്യക്കാര്‍ ഉപയോഗിച്ചത്. 

ഇന്ത്യ-യുഎസ് ട്രേഡ് പോളിസി ഫോറം പുതുക്കി ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ തീരുമാനമെത്തുന്നത്. പന്നിയിറച്ചി കൂടാതെ ചെറിയും അമേരിക്ക കയറ്റി അയക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.6 ബില്യണ്‍ ഡോളറിന്റെ കാര്‍ഷിക ഉല്‍പ്പന്നങ്ങളാണ് അമേരിക്ക ഇന്ത്യയിലേക്ക് കയറ്റി അയച്ചത്.ഭൂട്ടാന്‍, നേപ്പാള്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളിലേക്ക് ഇന്ത്യ പന്നിയിറച്ചി കയറ്റി അയക്കുന്നുമുണ്ട്. 2019-20 കാലയളവില്‍ 1.67 മില്യണ്‍ ഡോളറിന്റെ പന്നിയിറച്ചിയാണ് ഇന്ത്യ കയറ്റി അയച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.