പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. എം കെ പ്രസാദ് അന്തരിച്ചു

പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. എം കെ പ്രസാദ് അന്തരിച്ചു

കൊച്ചി: പ്രൊഫ. എം കെ പ്രസാദ് അന്തരിച്ചു. 86 വയസായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മൃതദേഹം രാവിലെ 10.30ന് എറണാകുളം ഗിരിനഗറിലെ വസതിയിലെത്തിച്ചു. സംസ്‌കാരം ഇന്ന് രവിപുരം ശ്മശാനത്തില്‍ നടക്കും.

സൈലന്റ് വാലി സംരക്ഷണ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ പ്രൊഫ. എം.കെ. പ്രസാദ് അന്തരിച്ചു. 1970കളില്‍ കേരളത്തിലെ സൈലന്റ് വാലി ഉഷ്ണമേഖലാ മഴക്കാടുകള്‍ സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എം.കെ.പി എന്നറിയപ്പെടുന്ന പ്രസാദ് പരിസ്ഥിതിലോല മേഖലയിലെ ജലവൈദ്യുത പദ്ധതിക്കെതിരെയുള്ള ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവരില്‍ അഗ്രഗണ്യനായിരുന്നു. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനത്തിന് അടിത്തറ പാകിയ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനൊപ്പം 'സേവ് സൈലന്റ് വാലി' എന്ന ശ്രദ്ധേയമായ ഒരു കാമ്പെയിനിന്റെ മുന്‍നിര പോരാളികളില്‍ ഒരാള്‍.

1975 കാലഘട്ടത്തില്‍ കേരള വൈദ്യുതി വകുപ്പ് സൈലന്റ്വാലിയില്‍ കൂടി ഒഴുകുന്ന കുന്തിപ്പുഴയിലെ പാത്രക്കടവ് ഭാഗത്തു അണക്കെട്ട് നിര്‍മ്മിക്കാനുള്ള പദ്ധതി ആരംഭിച്ചപ്പോള്‍, ഹെക്ടര്‍ കണക്കിനു മഴക്കാടുകള്‍ വെള്ളക്കെട്ടിനടിയിലാകുമെന്ന കാരണത്താല്‍ പ്രകൃതിസ്‌നേഹികളുടെ നേതൃത്തത്തില്‍ ശക്തമായ പ്രക്ഷോഭം ആരംഭിച്ചു.

ഇതിന് നേതൃത്വം നല്‍കാന്‍ പ്രൊഫ.എം.കെ പ്രസാദിനൊപ്പം സുഗതകുമാരി, എന്‍.വി കൃഷ്ണവാര്യര്‍, വി.ആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത് പദ്ധതിക്കെതിരെ രംഗത്തു വന്ന സംഘടനകളില്‍ പ്രമുഖമാണിത്. സൈലന്റ്വാലി സംരക്ഷണ പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധ നേടാനും മാത്രം ശക്തവും രാജ്യ വ്യാപകവും ആയിരുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ അധ്യക്ഷനാണ്. പരിസ്ഥിതി പ്രവര്‍ത്തകന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പള്‍, കാലികറ്റ് യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

വീട്ടാവശ്യങ്ങള്‍ക്കായുള്ള പരമ്പരാകതമല്ലാത്ത ഊര്‍ജ്ജ നിര്‍മ്മാണത്തില്‍ പുതു വഴികള്‍ തേടാന്‍ അദ്ദേഹം പ്രയത്‌നിച്ചു. കൂടാതെ ഐക്യരാഷ്ട്ര സഭയുടെ മില്ലേനിയം എക്കോസിസ്റ്റം അസെസ്‌മെന്റ് ബോര്‍ഡില്‍ അഞ്ച് വര്‍ഷത്തിലധികം വിവിധ മേഖലകളില്‍ ഇടപെടുകയും സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. അതിലൊന്നാണ് വൈല്‍ഡ് വൈഡ് ഫണ്ട് ഓഫ് നേച്ചറിലെ പ്രവര്‍ത്തനങ്ങള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.