ദുബായ്: യാത്രയുടെ ആവശ്യങ്ങള്‍ക്കായി വ്യാജ കോവിഡ് പിസിആർ പരിശോധന ഫലമുണ്ടാക്കുന്നവർക്കെതിരെ പരാതി നല്‍കി ആസ്റ്റർ ഡിഎം ഹെല്‍ത്ത് കെയർ. ആസ്റ്ററിന്‍റേതടക്കമുളള ഹെല്‍ത്ത് കെയർ സേവനദാതാക്കളുടെ പേരില്‍ വ്യാജ റിസല്‍റ്റുണ്ടാക്കി യാത്രാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടർന്നാണ് നിയമനടപടികളുമായി മുന്നോട്ട് പോയത്. നെഗറ്റീവ് റിസല്‍റ്റെന്ന രീതിയില്‍ എഡിറ്റ് ചെയ്തും വ്യാജമായിതന്നെ റിസല്‍റ്റുണ്ടാക്കിയുമാണ് പലരും തട്ടിപ്പ് നടത്തുന്നത്.
ഇന്ത്യയടക്കമുളള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുളളിലെടുത്ത നെഗറ്റീവ് പിസിആർ പരിശോധനാഫലം ആവശ്യമാണ്. ട്രാവല്‍ ഏജന്‍റുമാരടക്കമറിഞ്ഞുകൊണ്ടാണ് പലപ്പോഴും വ്യാജമായി പിസിആർ പരിശോധനാഫലം യാത്രാക്കാർക്ക് നല്‍കുന്നതെന്നാണ് വിവരം. യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ അംഗീകൃതകേന്ദ്രങ്ങളില്‍ നിന്ന് പിസിആർ പരിശോധന നടത്തിവേണം യാത്ര നടത്താനെന്ന് ആസ്റ്റർ ഡിഎം ഹെല്‍ത്ത് കെയർ പൊതു അറിയിപ്പില്‍ അഭ്യർത്ഥിച്ചു. 50 ദിർഹം മുതല്‍ 150 ദിർഹം വരെയാണ് യുഎഇയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ പിസിആർ പരിശോധനയുടെ നിരക്ക്.