വീട്ടിലും കടയിലും ചെന്നപ്പോള്‍ കണ്ടില്ല, പിന്നീട് വഴിയില്‍ വെച്ച് ലോട്ടറി കൈമാറി; അടിച്ചത് 75 ലക്ഷം

വീട്ടിലും കടയിലും ചെന്നപ്പോള്‍ കണ്ടില്ല, പിന്നീട് വഴിയില്‍ വെച്ച് ലോട്ടറി കൈമാറി; അടിച്ചത് 75 ലക്ഷം

മാരാരിക്കുളം: രാജന്‍ ഭാഗ്യവുമായി ജയനെ തിരഞ്ഞു നടക്കുകയായിരുന്നു. വീട്ടിലും കടയിലും ചെന്നിട്ട് കണ്ടില്ല. പിന്നീട് വഴിയില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ കൈമാറിയ ഭാഗ്യക്കുറിക്ക് 75 ലക്ഷം. ചൊവ്വാഴ്ച നറുക്കെടുപ്പു നടന്ന സ്ത്രീശക്തി ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനം മായിത്തറ പ്ലാക്കുഴിയില്‍ ജയനു (55) ലഭിച്ചതിനു പിന്നില്‍ ലോട്ടറി വില്പനക്കാരനായ രാജന്റെ സ്നേഹമാണുള്ളത്.

ചേര്‍ത്തല സെയ്ന്റ് മൈക്കിള്‍സ് കോളേജിനു സമീപം പലചരക്കു കച്ചവടം നടത്തുന്ന ജയന്‍ സ്ഥിരമായി ഭാഗ്യക്കുറി എടുക്കും. മരുത്തോര്‍വട്ടം പള്ളിക്കവല സ്വദേശി രാജനാ (55)ണു നല്‍കുന്നത്. സാധാരണ ജയന്റെ വീട്ടിലോ കടയിലോ എത്തിയാണ് ടിക്കറ്റ് നല്‍കുന്നത്. ചൊവ്വാഴ്ച ജയനെ അന്വേഷിച്ചു രണ്ടുതവണ ചെന്നെങ്കിലും കണ്ടില്ല. അന്വേഷിച്ചപ്പോള്‍ മായിത്തറയില്‍ ഫോണ്‍ റീ ചാര്‍ജു ചെയ്യാന്‍ പോയതായി അറിഞ്ഞു. രാജന്‍ സൈക്കിളില്‍ മായിത്തറയിലേക്കു വിട്ടു. ജുവനൈല്‍ ഹോമിനു സമീപത്ത് ജയനെ കണ്ടപ്പോള്‍ ടിക്കറ്റ് കൈമാറുകയായിരുന്നു.

കെട്ടിടനിര്‍മാണത്തൊഴിലാളിയായിരുന്ന രാജനു ഹൃദ്രോഗം വന്നപ്പോഴാണു രണ്ടുവര്‍ഷം മുന്‍പ് ഭാഗ്യക്കുറി വില്‍പന തുടങ്ങിയത്. ഹൃദയ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ ഉപദേശിച്ചെങ്കിലും പണമില്ലാത്തതിനാല്‍ ചെയ്തില്ല. കമ്മിഷന്‍ തുക കിട്ടുമ്പോള്‍ ഇതു ചെയ്യാനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

സമ്മാനത്തുക ഉപയോഗിച്ച് ആദ്യം അനന്തരവളുടെ വിവാഹം നടത്തുമെന്ന് ജയന്‍ പറഞ്ഞു. സഹോദരിയുടെ ഭര്‍ത്താവ് മരിച്ചതിനാല്‍ ആരും സഹായത്തിനില്ലെന്ന് ജയന്‍ പറയുന്നു. ജയന്റെ ഭാര്യ വത്സല കര്‍ഷകത്തൊഴിലാളിയാണ്. മക്കള്‍: മണികണ്ഠന്‍, ശബരിനാഥ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.