മൂന്നാറിലെ പട്ടയത്തില്‍ പോരടിച്ച് സിപിഎമ്മും സിപിഐയും; ഗൂഢാലോചനയെന്ന് രവീന്ദ്രന്‍

മൂന്നാറിലെ പട്ടയത്തില്‍ പോരടിച്ച് സിപിഎമ്മും സിപിഐയും; ഗൂഢാലോചനയെന്ന് രവീന്ദ്രന്‍

തിരുവനന്തപുരം: വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ ഭരണ മുന്നണിയിലെ പ്രധാന കക്ഷികളായ സിപിഎം, സിപിഐ പോര് മുറുകുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമപരമായി നല്‍കിയതാണ് ഈ പട്ടയങ്ങളെന്ന് മുന്‍ മന്ത്രി എം.എം മണി പ്രതികരിച്ചു. പട്ടയങ്ങള്‍ റദ്ദാക്കുന്നതിന്റെ പേരില്‍ മൂന്നാറിലെ പാര്‍ട്ടി ഓഫിസിനെ തൊടാന്‍ വന്നാല്‍ അത് അനുവദിച്ച് കൊടുക്കില്ലെന്നും മണി മുന്നറിയിപ്പു നല്‍കി.

എന്നാല്‍ എം.എം മണിക്ക് മറുപടിയുമായി റവന്യു മന്ത്രി കെ.രാജന്‍ തന്നെ രംഗത്തെത്തി. രവീന്ദ്രന്‍ പട്ടയം റദ്ദാക്കുന്നതില്‍ തെറ്റായ വ്യാഖ്യാനം വേണ്ടെന്ന് മന്ത്രി പറഞ്ഞു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പ്രതികരണം വേണ്ടെന്നും പട്ടയം റദ്ദാക്കുന്നതിന്റെ കാര്യകാരണങ്ങള്‍ വിശദമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ സിപിഐക്കെതിരെ ഗുരുതര ആരോപണവുമായി അന്നത്തെ അഡീഷനല്‍ തഹസില്‍ദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.ഐ രവീന്ദ്രനുമെത്തി.

പട്ടയം റദ്ദാക്കുന്നത് സിപിഎം ഓഫീസ് ഒഴിപ്പിക്കാന്‍ ആണെന്നായിരുന്നു രവീന്ദ്രന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥലത്ത് ഇല്ലാത്തപ്പോള്‍ ഇറക്കിയ ഉത്തരവിന് പിന്നില്‍ ഗൂഡലോചനയുണ്ട്. സിപിഐ ഓഫീസ് നേരത്തെ ഒഴിപ്പിച്ചതില്‍ പാര്‍ട്ടിക്ക് അമര്‍ഷമുണ്ടായിരുന്നു. താന്‍ അനുവദിച്ച 530 പട്ടയങ്ങളും ചട്ട പ്രകാരമാണ്. തന്റെ പേരില്‍ വ്യാജ പട്ടയം ഇറങ്ങിയിട്ടുണ്ട്. അതില്‍ നേരത്തെ നടപടി എടുത്തതാണെന്നും രവീന്ദ്രന്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.