സിപിഎമ്മിന് കനത്ത തിരിച്ചടി: 50 പേരില്‍ കൂടുതലുള്ള സമ്മേളനങ്ങള്‍ ഹൈക്കോടതി വിലക്കി

സിപിഎമ്മിന് കനത്ത തിരിച്ചടി:  50 പേരില്‍ കൂടുതലുള്ള സമ്മേളനങ്ങള്‍ ഹൈക്കോടതി വിലക്കി

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമ്പത് പേരില്‍ കൂടുതലുള്ള സമ്മേളനങ്ങള്‍ വിലക്കി ഹൈക്കോടതി. സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്കുള്ള അപ്രതീക്ഷിത തിരിച്ചടിയായി ഹൈക്കോടതി വിധി.

റിപ്പബ്ലിക് ദിനാഘോഷത്തില്‍ പോലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേനങ്ങള്‍ക്ക് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു. കോവിഡ് വ്യാപനത്തിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങള്‍ തുടരുന്നതില്‍ വ്യാപക എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് 50 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന സമ്മേനങ്ങള്‍ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

കാസര്‍ഗോഡ് പൊതുസമ്മേളനങ്ങള്‍ വിലക്കിക്കൊണ്ട് വ്യാഴാഴ്ച ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. രണ്ടു മണിക്കൂറിനകം ഇത് പിന്‍വലിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി അരുണ്‍ രാജ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കാസര്‍ഗോഡ് നടക്കുന്ന സമ്മേളനത്തില്‍ 50 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നില്ലെന്ന് ജില്ലാ കളക്ടര്‍ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. ഒരാഴ്ചത്തേക്കാണ് ഇടക്കാല ഉത്തരവിന് പ്രാബല്യം.

കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവു പിന്‍വലിച്ചത് സിപിഎം ജില്ലാ സമ്മേളന നടത്തിപ്പിനായാണെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഉത്തരവു നടപ്പിലാക്കാന്‍ കലക്ടര്‍ക്കു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ ജില്ലാ സമ്മേളനങ്ങള്‍ രണ്ടു ദിവസമാക്കി വെട്ടിച്ചുരുക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. കാസര്‍ക്കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങളാണ് വെട്ടിച്ചുരുക്കുക. രണ്ടിടത്തും സമ്മേളനം നാളെ അവസാനിപ്പിക്കും. തൃശൂരില്‍ വെര്‍ച്വല്‍ പൊതുസമ്മേളനവും ഒഴിവാക്കിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.