കോവിഡ്: ഗുരുതര രോഗികള്‍ കൂടുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും, ഇന്ന് അവലോകന യോഗം

കോവിഡ്: ഗുരുതര രോഗികള്‍ കൂടുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും, ഇന്ന് അവലോകന യോഗം


തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപകമായതോടെ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കൂടുന്നു. രണ്ടാം തരംഗത്തിന് ശേഷം കോവിഡിതര ചികിത്സകള്‍ കാര്യക്ഷമമാക്കിയ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങള്‍ നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്.

അതിനിടെ ഇന്നു വൈകുന്നേരം അഞ്ചിന് കോവിഡ് അവലോകന യോഗം ചേരും. അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി പങ്കെടുക്കും. തുടര്‍ച്ചയായ നാലാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പതിനായിരം കടന്നത് യോഗത്തില്‍ ചര്‍ച്ചയാകും.

എറണാകുളം ജില്ലയില്‍ ഇന്നലെ രോഗബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ടിപിആറിന് പകരം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം നോക്കിയുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷമുള്ള സാഹചര്യം അവലോകന യോഗം വിലയിരുത്തും.

രോഗവ്യാപനം രൂക്ഷമാണെങ്കിലും ലോക്ഡൗണ്‍ പോലുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോട് സര്‍ക്കാരിന് താല്‍പ്പര്യമില്ല. അതേസമയം നിലവിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത് യോഗം പരിഗണിച്ചേക്കും. നിലവില്‍ എ,ബി,സി കാറ്റഗറി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ ഈ മൂന്നു കാറ്റഗറിയിലും പെടാത്ത ജില്ലകളുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ ജില്ലകളെ ഏതെങ്കിലും കാറ്റഗറിയിലേക്ക് ഉള്‍പ്പെടുത്തുന്നത് അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.