അര ലക്ഷം പിന്നിട്ട് കോവിഡ് രോഗികള്‍: പരിശോധിക്കുന്ന രണ്ടു പേരില്‍ ഒരാള്‍ക്ക് രോഗ ബാധ; ആകെ മരണം 52,000 കടന്നു

അര ലക്ഷം പിന്നിട്ട് കോവിഡ് രോഗികള്‍: പരിശോധിക്കുന്ന രണ്ടു പേരില്‍ ഒരാള്‍ക്ക് രോഗ ബാധ; ആകെ മരണം 52,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം തുടരുന്നു. ഇന്ന് 55,475 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ടിപിആര്‍ 49.4 ശതമാനമായി. ഇന്നത്തെ കോവിഡ് മരണം 70 ആണ്. ആകെ മരണം 52,000 കടന്നു. അതിതീവ്ര വ്യാപനം ഒമിക്രോണിന്റെ സാമൂഹ്യ വ്യാപനമാണെന്നും പ്രതിദിന രോഗികളുടെ എണ്ണം ഇനിയും കുതിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സംസ്ഥാനത്ത് കിടത്തി ചികില്‍സയിലുള്ളവരുടേയും ഓക്‌സിജന്‍, ഐസിയു, വെന്റിലേറ്റര്‍ സഹായം വേണ്ടവരുടേയും എണ്ണം വര്‍ധിച്ചിട്ടുണ്ട്. 20 മുതല്‍ 30 വരെ പ്രായമുള്ളവരിലാണ് രോഗ വ്യാപനം കൂടുതലുള്ളത്. വരും ദിവസങ്ങളില്‍ പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ സംവിധാനങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജ് ആശുപത്രികളിലും നാളെ മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.

ആരോഗ്യ പ്രവര്‍ത്തകരില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്താകെ 506 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സമാന്തരമായി ആശുപത്രികളില്‍ കൂടുതല്‍ ആളുകളെ ജോലിക്കായി വിന്യസിക്കും. ഇത്തരത്തില്‍ വിവിധ ജില്ലകളിലാണ് 4917 പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

വാക്സിന്‍ എല്ലാവരും നിര്‍ബന്ധമായി എടുക്കണം. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള വാക്സിനേഷന്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തും.

തിരുവനന്തപുരത്ത് രോഗ വ്യാപനം അതി രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ഇന്ന് പ്രത്യേക അവലോകന യോഗം ചേര്‍ന്നതായി മന്ത്രി പറഞ്ഞു. തിയേറ്ററുകള്‍ അടച്ചിടാനും ബാര്‍, ഷോപ്പിങ് മാളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും നിയന്ത്രണങ്ങള്‍ ഇത്തരത്തില്‍ തന്നെ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.