കൊച്ചി: ഹൈകോടതിയുടെ ചരിത്രത്തിലാദ്യമായി അർധരാത്രിയിൽ അടിയന്തര സിറ്റിങ് നടത്തി സിംഗിൾ ബെഞ്ച്. സിറ്റിങ് നടത്തി കൊറിയൻ ചരക്കുകപ്പലായ എം.വി ഓഷ്യൻ റോസ് കൊച്ചി തീരം വിടുന്നത് തടഞ്ഞു. കപ്പലിൽ ഇന്ധനം നിറച്ച വകയിൽ രണ്ടരക്കോടി രൂപ (3,26,043 ഡോളർ) ലഭിക്കാനുണ്ടെന്ന് കൊറിയൻ കമ്പനി ഗ്രേസ് യങ് ഇന്റർനാഷനൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് അസാധാരണ ഇടപെടൽ നടത്തിയത്. തിങ്കളാഴ്ച രാത്രി 12.30നാണ് ഹർജി പരിഗണിച്ച് ഇടക്കാല ഉത്തരവ് നൽകിയത്.
കൊച്ചി ഫാക്ടിലേക്ക് സൾഫ്യൂറിക് ആസിഡുമായി തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കപ്പൽ എത്തിയത്. ചൊവ്വാഴ്ച പുലർച്ചെ മടങ്ങാനായിരുന്നു പദ്ധതി. കപ്പൽ കൊച്ചി തുറമുഖത്തുണ്ടെന്ന് കണ്ടെത്തിയ ഇന്ധന വിതരണ കമ്പനി മാരിടൈം (സമുദ്ര നിയമവുമായി ബന്ധപ്പെട്ട) കേസുകൾ കൈകാര്യം ചെയ്യുന്ന അഡ്വ. വി.ജെ മാത്യുവിനെ ബന്ധപ്പെട്ടു. മറ്റൊരു രാജ്യത്തെ കമ്പനികൾ തമ്മിലെ തർക്കമാണെങ്കിലും കപ്പൽ എവിടെയാണോ ആ രാജ്യത്തെ കോടതിയിൽ നിയമനടപടി സ്വീകരിക്കാൻ അന്താരാഷ്ട്ര മാരിടൈം നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇത് കണക്കിലെടുത്താണ് കൊറിയൻ കമ്പനി കേരള ഹൈകോടതിയെ സമീപിച്ചത്.