കാസര്‍ഗോഡ് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം: രണ്ട് പോലീസുകാര്‍ക്ക് വീഴ്ച്ച; നടപടിയുണ്ടായേക്കും

കാസര്‍ഗോഡ് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം: രണ്ട് പോലീസുകാര്‍ക്ക് വീഴ്ച്ച; നടപടിയുണ്ടായേക്കും

കാസര്‍കോട്: റിപ്പബ്ലിക് ദിന പരിപാടിയില്‍ ദേശീയ പതാക തലതിരിച്ചുയര്‍ത്തിയ സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീഴ്ച്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. എ.ആര്‍ കാമ്പിലെ ഗ്രേഡ് എസ്.ഐ നാരായണന്‍, സിവില്‍ പോലീസ് ഓഫീസര്‍ ബിജുമോന്‍ എന്നിവര്‍ക്കെതിരേയാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരേ വകുപ്പ് തല നടപടി എടുക്കാനും ഉത്തരവായി. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് എ.ഡി.എം ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കു സമര്‍പ്പിച്ചു.

കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ നടന്ന ചടങ്ങിലാണ് ദേശീയ പതാക തലതിരിച്ചുയര്‍ത്തിയത്. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച് ഗാര്‍ഡ് ഓഫ് ഓണറും കഴിഞ്ഞ ശേഷമാണ് തെറ്റ് മനസിലായത്. മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മത്രമാണ് പതാക തല തിരിഞ്ഞത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തെറ്റ് മനസിലാക്കിയതോടെ പതാക താഴ്ത്തി ശരിയായ രീതിയില്‍ ഉയര്‍ത്തി.

കലക്ടറുടെ ചുമതലയുള്ള എഡിഎം എ.കെ രമേന്ദ്രന്‍, ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന എന്നിവരുടെ സാനിധ്യത്തിലായിരുന്നു തലതിരിഞ്ഞ പതാക ഉയര്‍ത്തല്‍. സംഭവത്തില്‍ പ്രതിഷേധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കാസര്‍കോട് ഗസ്റ്റ് ഹൗസിന് സമീപത്ത് വച്ചായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.