'ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത്; രാഷ്ട്രപതിയുടെ അനുമതിക്ക് അയക്കണം': ഗവര്‍ണറോട് പ്രതിപക്ഷം

'ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത്;  രാഷ്ട്രപതിയുടെ അനുമതിക്ക് അയക്കണം': ഗവര്‍ണറോട് പ്രതിപക്ഷം

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നും രാഷ്ട്രപതിയുടെ അനുമതിക്ക് അയക്കണമെന്നും ഗവര്‍ണറോട് പ്രതിപക്ഷം ആവശ്യപ്പെട്ടു. ലോകായുക്തയുടെ പല്ലും നഖവും ഓടിച്ചു കളയുന്നതാണ് ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

നിയമ മന്ത്രിയുടെ മറുപടി വസ്തുതയ്ക്ക് ചേര്‍ന്നതല്ല. ഭരണഘടനാ വിരുദ്ധമെന്ന വാദം തെറ്റാണ്. ഒരു നിയമം ഭരണഘടനാ വിരുദ്ധമെന്ന് പറയാനുള്ള അവകാശം കോടതിക്ക് മാത്രമാണ്. ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത് കൂടാതെ നിയമപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒപ്പ് വെക്കരുത് എന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു. വിഷയം വിശദമായി പരിശോധിക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇടത് പക്ഷ സര്‍ക്കാര്‍ തന്നെ കൊണ്ട് വന്ന നിയമം 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭരണഘടന വിരുദ്ധം ആണെന്നാണ് പറയുന്നത്. ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല.

ജലീലിന്റെ കാര്യത്തില്‍ ഭരണഘടനാ വിരുദ്ധമെന്ന് പറയാത്തത് ഇപ്പോള്‍ വിരുദ്ധമെന്ന് പറയുന്നു. നിയമസഭ നിയമം പാസാക്കിയാല്‍ ഭരണഘടന വിരുദ്ധം ആണെന്ന് പറയാന്‍ സര്‍ക്കാരിന് അധികാരം ഇല്ല. കോടതിയ്ക്ക് മാത്രമാണ് അധികാരമുള്ളത്. നിയമമന്ത്രിയുടെ വാദം സുപ്രീം കോടതി വിധിക്കെതിരെയാണ്. ഓര്‍ഡിനന്‍സ് ഇ.കെ നായനാരെയും ഇ. ചന്ദ്രശേഖരന്‍ നായരെയും അപമാനിക്കുന്നതാണെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.