കൊച്ചി :സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്.ബി.ഐ) ഗർഭിണികൾക്ക് 'നിയമന വിലക്ക്' വീണ്ടും. മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന ശേഷം 2009ൽ പിൻവലിച്ച വിലക്കാണ് പുനഃസ്ഥാപിച്ചത്.
ഇതുസംബന്ധിച്ച സർക്കുലർ ബാങ്കിന്റെ എല്ലാ ലോക്കൽ ഹെഡ് ഓഫിസുകളിലും സർക്കിൾ ഓഫിസുകളിലും ലഭിച്ചു. എസ്.ബി.ഐയിൽ നിയമനത്തിന് പരിഗണിക്കുന്ന വനിത ഗർഭിണിയാണെങ്കിൽ, അവരുടെ ഗർഭകാലം മൂന്ന് മാസത്തിൽ കൂടുതലാണെങ്കിൽ നിയമനത്തിന് 'താൽക്കാലിക അയോഗ്യത'യായി കണക്കാക്കുമെന്ന് ഇതിൽ പറയുന്നു. ഇവർ പ്രസവം കഴിഞ്ഞ് നാല് മാസത്തിനകം ജോലിയിൽ പ്രവേശിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ഗർഭിണികൾക്ക് നിയമനത്തിനും സ്ഥാനക്കയറ്റത്തിനും വിലക്കിനോളം പോന്ന കർശന നിയന്ത്രണങ്ങൾ നിലനിന്ന എസ്.ബി.ഐയിൽ ഏറെക്കാലത്തെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് 2009ലാണ് മാറ്റം വന്നത്. നിയമനത്തിനും സ്ഥാനക്കയറ്റത്തിനും പരിഗണിക്കപ്പെടുന്ന വനിതകൾ അവർ ഗർഭിണിയാണോയെന്നതടക്കമുള്ള വിശദാംശങ്ങൾ മാത്രമല്ല ആർത്തവചക്രം സംബന്ധിച്ചും രേഖാമൂലം വിവരങ്ങൾ നൽകാൻ നേരത്തേ നിർബന്ധിതരായിരുന്നു.