കോട്ടയം: പള്ളിക്കുള്ളിൽ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ പോലീസ് സ്വമേധയാ കേസെടുത്ത സംഭവത്തില്‍ ഫാ. ആന്റണി തറേക്കടവിലിനു എല്ലാവിധ പിന്‍തുണയും ഐക്യദാർഢ്യവും ചങ്ങനാശേരി അതിരൂപത ജാഗ്രതാസമിതി പ്രഖ്യാപിച്ചു.
ക്രിസ്തീയ വിശ്വാസിസമൂഹവും കേരളത്തിലെ പൊതുസമൂഹ വും നേരിടുന്ന ഗുരുതരഭീഷണികള്‍ക്കെതിരെ മുന്നറിയിപ്പു നല്‍കുന്നവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിവേചനപരവും നീതിരഹിതവുമായ നിലപാട് സ്വീകരിക്കുന്നത് ഉചിതമല്ല. ക്രിസ്തുവിനെയും ക്രൈസ്തവ വിശ്വാസപ്രമാണങ്ങളെയും അവഹേളിച്ചു സംസാരിക്കുകയും പൗരോഹിത്യ - സന്യസ്ത ജീവിതങ്ങളെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ സിനിമകള്‍ക്കോ എതിരേ സ്വമേധയാ യാതൊരുനടപടിയും സ്വീകരിക്കാത്ത സര്‍ക്കാരാണ്, ഇത്തരം ആരോപണങ്ങള്‍ക്കെതിരേ മറുപടി പറയുക മാത്രംചെയ്ത തറേക്കടവിലച്ചനെതിരേ, കലാപത്തിന് ആഹ്വാനംചെയ്തു എന്നപേരില്‍ സ്വമേധയാ കേസ് എടുത്തിരിക്കുന്നത്.
എന്നാല്‍ ഫാ. ആന്റണി തറേക്കടവിൽ യാതൊരുവിധ കലാപത്തിനും ആഹ്വാനം ചെയ്തിട്ടെല്ലെന്നും ക്രൈസ്തവരുടെ വിശ്വാസപരമായ സംശയങ്ങള്‍ക്കു മറുപടിപറയുകയും ജാഗ്രത പുലര്‍ത്തേണ്ട മേഖലകളെ ഓര്‍മിപ്പിക്കുകയും മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അച്ചന്റെ പ്രസംഗം ശ്രവി ക്കുന്ന ഏവര്‍ക്കും സുവ്യക്തമാണ്. അതിനാല്‍ അച്ചനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും ക്രൈസ്തവ വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടികളെടുക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് - ജാഗ്രതാ സമിതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.