സമാധാനത്തിൻ്റെ ഉറവിടം

സമാധാനത്തിൻ്റെ  ഉറവിടം

ജീവിത പങ്കാളിയുടെ പെട്ടെന്നുള്ള മരണം ആ സ്ത്രീയെ വല്ലാതെ നൊമ്പരപ്പെടുത്തി. നേരിട്ടും ഫോണിലൂടെയും പലരും ആശ്വസിപ്പിച്ചെങ്കിലും അവളുടെ വേദനയും ഒറ്റപ്പെടലും ഒട്ടും കുറഞ്ഞില്ല.  മൃതസംസ്ക്കാര ചടങ്ങുകൾ കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ബന്ധുക്കളെല്ലാം യാത്രയായി. മക്കൾ സ്കൂളിൽ പോയിക്കഴിയുമ്പോൾ അനുഭവിക്കുന്ന ഏകാന്തത അവളുടെ ദു:ഖം വർദ്ധിപ്പിച്ചു. എന്നും പള്ളിയിൽ പോയിരുന്ന അവൾ വിശുദ്ധ കുർബാനയ്ക്കുശേഷം സെമിത്തേരിയിൽ  നിന്ന്  കരയുന്നത് ഒരു   സിസ്റ്ററിന്റെ  ശ്രദ്ധയിൽപ്പെട്ടു.

ആ കന്യാസ്ത്രി അവരോട് പറഞ്ഞു: "നിങ്ങളെ ആശ്വസിപ്പിക്കാൻ മനുഷ്യരുടെ വാക്കുകൾക്ക് പരിമിതികളുണ്ട്. സമയം കിട്ടുമ്പോൾ അല്പ സമയം ദൈവാലയത്തിൽ ചെലവഴിക്കുക. തനിച്ചിരുന്ന് പ്രാർത്ഥിക്കുക. ദൈവം ആശ്വസിപ്പിക്കും." അന്നുമുതൽ ആ സ്ത്രീ ദൈവാലയത്തിൽ കുറച്ചു സമയമെങ്കിലും പ്രാർത്ഥിക്കാൻ സമയം കണ്ടെത്തുമായിരുന്നു. വീട്ടിൽ തനിച്ചാകുമ്പോൾ വചനം വായിക്കാനും ജപമാല ചൊല്ലി പ്രാർത്ഥിക്കാനും തുടങ്ങി. പതിയെപ്പതിയെ അവരുടെ ദു:ഖവും ഏകാന്തതയും കുറഞ്ഞു വന്നു.

ഒരു പക്ഷേ സമാനമായ വിരഹത്തിന്റെ അനുഭവങ്ങളിലൂടെ നമ്മളെല്ലാം കടന്നുപോയിരിക്കാം. മനുഷ്യരുടെ ആശ്വാസ വാക്കുകൾക്ക് പരിമിതികൾ ഉണ്ടെന്ന് നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. യഥാർത്ഥ സമാധാനവും സന്തോഷവും നൽകുന്നത് ദൈവമാണെന്ന സത്യം നമ്മൾ മറക്കരുത്. അതുകൊണ്ടാണ് ക്രിസ്തു ഇങ്ങനെ പറഞ്ഞത്: "എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്‌. നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ" (യോഹ 14 :27).

നമ്മുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും കുറയുന്നെങ്കിൽ ഇനിയും നമ്മൾ ദൈവത്തിലേക്ക് അടുക്കേണ്ടതുണ്ടെന്ന് തിരിച്ചറിയുക. അവിടുത്തോട് എത്രമാത്രം അടുക്കുന്നുവോ അതനുസരിച്ച് നമ്മുടെ മനവും കാഴ്ചപ്പാടും ശാന്തമാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.