കോവിഡ് മരണ ധനസഹായം: നടപടികള്‍ ലഘൂകരിച്ചു; മരണ സര്‍ട്ടിഫിക്കറ്റില്ലെങ്കിലും അപേക്ഷിക്കാം

കോവിഡ് മരണ ധനസഹായം: നടപടികള്‍ ലഘൂകരിച്ചു; മരണ സര്‍ട്ടിഫിക്കറ്റില്ലെങ്കിലും അപേക്ഷിക്കാം

കോഴിക്കോട്: കോവിഡ് ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും കോവിഡ് മരണത്തിനുള്ള ധനസഹായ അപേക്ഷ വില്ലേജ് ഓഫിസുകള്‍ക്കു സ്വീകരിക്കാമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. അപേക്ഷ നല്‍കാത്ത ആശ്രിതരെ വീട്ടിലെത്തി നേരിട്ടു കണ്ട് അപേക്ഷിക്കാന്‍ ആവശ്യപ്പെടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ധനസഹായ വിതരണം സംബന്ധിച്ച കേസ് അടുത്ത വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ വരാനിരിക്കെയാണ് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ലഘൂകരിച്ചത്.

ഈ മാസം 19നു കേസ് പരിഗണിച്ചപ്പോള്‍ കേരളത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ഒരാഴ്ചയ്ക്കകം ധനസഹായം കൊടുത്തു തീര്‍ക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. പല സംസ്ഥാനങ്ങളിലും കോവിഡ് മൂലം മരിച്ചവരെക്കാള്‍ കൂടുതല്‍ അപേക്ഷ ലഭിച്ചപ്പോള്‍ കേരളത്തില്‍ അപേക്ഷകള്‍ കുറയുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.

സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് അപേക്ഷ തള്ളരുതെന്നായിരുന്നു ഇക്കാര്യത്തില്‍ കോടതിയുടെ പ്രതികരണം. കോവിഡ് കണക്കുകളില്‍ വീഴ്ച വരുത്തിയ രണ്ടു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ കോടതി വിളിച്ചു വരുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണു കേരളത്തില്‍ നടപടി ക്രമങ്ങള്‍ ലഘൂകരിച്ചത്.

നേരത്തേ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഒപ്പിട്ട കോവിഡ് ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ വീട്ടില്‍ വച്ചു മരിച്ചവര്‍ക്കും കോവിഡ് അനന്തര പ്രശ്‌നങ്ങള്‍ മൂലം മരിച്ചവര്‍ക്കും മറ്റും ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇതു മൂലം പലര്‍ക്കും അപേക്ഷിക്കാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും പകരം മരിച്ച സമയത്ത് ആശുപത്രിയില്‍ നിന്നു നല്‍കിയ വിവരങ്ങള്‍ മാത്രം മതിയെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.