കോട്ടയം : മുൻ ഇടതുപക്ഷ മന്ത്രി കെ ടി ജലീൽ സ്വതന്ത്ര നിയമ സംവിധാനമായ ലോകായുക്തക്കെതിരെ നടത്തുന്ന വഴിവിട്ട വിമർശനങ്ങൾ നിയമവാഴ്ചക്കും മുകളിലാണ് എന്ന് ഫാ.വർഗീസ് വള്ളിക്കാട്ട് ആരോപിച്ചു. ജലീലിന്റെ ബന്ധു നിയമനം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച ലോകയുക്തയെ, ബന്ധു നിയമന-സ്വജന പക്ഷപാത ആരോപണങ്ങളിൽ കുടുക്കി, അഴിമതിക്കാരനാക്കാനുള്ള നീക്കം, ലോകയുകത്തെക്കെതിരെയുള്ളതാണോ അതോ, ലോകായുക്തയെ നിയമിച്ച ഇടതുപക്ഷ സർക്കാരിനെതിരേയുള്ളതാണോ എന്നതിൽ ഇടതുപക്ഷത്തിനുപോലും വ്യക്തതയില്ലെന്ന് ഫാ. വള്ളിക്കാട്ട് പറഞ്ഞു.
ജലീൽ ആരെയാണ് ലക്ഷ്യം വയ്ക്കുന്നത്? അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന ചേതോവികാരമെന്താണ്? എന്നീ ചോദ്യങ്ങൾ പൊതുസമൂഹത്തിനു മുന്നിലുണ്ട്. സർക്കാർ കൊണ്ട് വന്നിരിക്കുന്ന ലോകായുക്ത ഓർഡിനൻസും ജലീലിന്റെ ആരോപണങ്ങളും തമ്മിലുള്ള ബന്ധമെന്ത്? ന്യാധിപന്മാരെ സ്വഭാവഹത്യ ചെയ്തുകൊണ്ട് ലോകായുക്തയുടെ ചിറകരിയുകയാണോ ലക്‌ഷ്യം? ഇതിനായി ജലീലിനെ ഇടതുപക്ഷം ചാവുപക്ഷി ആക്കിയിരിക്കുകയാണോ എന്നതും കാണാനിരിക്കുന്നതേയുള്ളു. അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി വന്നാലുടൻ ലോകയുക്ത ജഡ്ജിനെ സസ്‌പെൻഡ് ചെയ്യുമോ? അതോ ജലീലിനെ മന്ത്രിസഭയിൽ തിരിച്ചെടുത്തു പ്രശ്നം പരിഹരിക്കുമോ? ഇതൊന്നുമല്ലെങ്കിൽ, തങ്ങൾ വിചാരിക്കുന്ന വിധി പ്രസ്താവിക്കാൻ തയ്യാറാകാത്ത ഒരു ജഡ്ജും ഇനിമേൽ ലോകയുക്തയിലെത്താതിരിക്കാൻ കൂടുതൽ ജാഗ്രത പാലിക്കാം എന്ന് അദ്ദേഹം ജലീലിന് ഉറപ്പു നൽകുമോ? അതോ, ലോകായുക്തയുടെ വിധി എടുത്തു കട്ടിലിനടിയിൽ വയ്ക്കാൻ സഹായിക്കുന്ന ലോകയുക്ത ഓർഡിനൻസ് പാസ്സാക്കാൻ ഗവർണർക്കുമേൽ സമ്മർദം ചെലുത്തുമോ? ഇങ്ങനെ നിരവധി ചോദ്യങ്ങളുയർത്തിക്കൊണ്ടു മുൻ കെസിബിസി സെക്രട്ടറി ആയിരുന്ന ഫാ. വർഗീസ് വള്ളിക്കാട്ടിലിന്റെ ഫേസ്‌ബുക് പോസ്റ്റ് അവസാനിക്കുന്നു.