സില്‍വര്‍ലൈന്‍: നിലപാട് മാറ്റിയിട്ടില്ല, ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സുധാകരന്‍

സില്‍വര്‍ലൈന്‍: നിലപാട് മാറ്റിയിട്ടില്ല, ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സുധാകരന്‍

കണ്ണൂര്‍: സില്‍വര്‍ ലൈനില്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അതിവേഗ റെയില്‍ പാതയ്ക്ക് കോണ്‍ഗ്രസ് എതിരല്ലെന്ന് മാത്രമാണ് ഉദേശിച്ചത്. 65,000 കോടിക്ക് പദ്ധതി നടപ്പാക്കുമെന്ന് ആരും വിശ്വസിക്കില്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി കാണിച്ചിട്ടില്ലെന്നും ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു.

കേരളം ഒരു ചെറിയ ഇടനാഴിയാണ്. വലിയ വികസനത്തിന് പരിധിയുണ്ട്. മാത്രമല്ല ശബരി റെയില്‍പ്പാത എവിടെ എത്തിയെന്നും സുധാകരന്‍ ചോദിച്ചു. കവളപ്പാറയില്‍ പ്രളയബാധിതരായവര്‍ക്ക് വീട് വെച്ച് നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. പദ്ധതിയെ എതിര്‍ക്കാന്‍ ഏതറ്റം വരെയും പോകുമെന്നും സുധാകരന്‍ പറഞ്ഞു. ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ കെ റെയിലിനെ പിന്തുണയ്ക്കാമെന്നായിരുന്നു സുധാകരന്‍ ഇന്നലെ പറഞ്ഞത്.

ഇതുവരെ ചെയ്തത് നിയമ വിരുദ്ധമാണെന്ന് സര്‍ക്കാര്‍ സമ്മതിക്കണം. പദ്ധതിയെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. എങ്കില്‍ കെ റെയിലിനെ പിന്തുണക്കാമെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് സില്‍വര്‍ ലൈനില്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി സുധാകരന്‍ രംഗത്തെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.