ആത്മഹത്യയുടെ വക്കിലുള്ള തനിക്ക് എന്ത് പേടിക്കാന്‍; അന്വേഷണവുമായി സഹകരിക്കും: സ്വപ്ന സുരേഷ്

ആത്മഹത്യയുടെ വക്കിലുള്ള തനിക്ക് എന്ത് പേടിക്കാന്‍; അന്വേഷണവുമായി സഹകരിക്കും: സ്വപ്ന സുരേഷ്

തിരുവനന്തപുരം: പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ്. നോട്ടീസ് കിട്ടിയാല്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി ഉത്തരം നല്‍കുമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

ഇ മെയിലിലെ ടെക്നിക്കല്‍ പ്രശ്നം കൊണ്ടാണെന്ന് തോന്നുന്നു നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ല. താന്‍ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. ശിവശങ്കര്‍ എന്ന വ്യക്തിയെക്കുറിച്ച് കള്ളമൊന്നും പറഞ്ഞിട്ടില്ല.

ശിവശങ്കറിന്റെ പുസ്തകത്തെക്കുറിച്ചുള്ള പ്രതികരണവുമായിട്ടാണ് ഞാന്‍ ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. ശിവശങ്കറിനെ പേടിയില്ലെന്നും ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന തനിക്ക് മറ്റൊന്നിനെയും ഭയപ്പെടേണ്ട കാര്യമില്ലന്നും സ്വപ്ന സുരേഷ് പറഞ്ഞു.

കേസിന്റെ ഭാഗമായാണോ അതോ തന്റെ വെളിപ്പെടുത്തലുകളുടെ ഭാഗമായാണോ ഇ.ഡി ഇപ്പോള്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നതെന്ന് അറിയില്ല. ചോദ്യം ചെയ്യലിന് ഹാജരായതിന് ശേഷം അതിനെക്കുറിച്ച് വ്യക്തമാക്കാം. ഞാനൊരു കുറ്റവാളിയാണെന്ന കാര്യം മറക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ എല്ലാ അന്വേഷണ ഏജന്‍സികളുമായും സഹകരിക്കും.

താന്‍ കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ പുറത്ത് വന്ന ശബ്ദരേഖയുടെ പുറകില്‍ ശിവശങ്കര്‍ ആണോ എന്ന് അറിയില്ല. ശിവശങ്കര്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് തെറ്റായ കാര്യങ്ങള്‍ ആണ്. അദ്ദേഹത്തിന്റെ തെറ്റായ ആരോപണങ്ങളെക്കുറിച്ചാണ് താന്‍ പ്രതികരിച്ചത്. ജയിലിലായിരുന്നപ്പോഴും അല്ലാതെയും താന്‍ നേരിട്ടതിനെക്കുറിച്ചായിരുന്നു തന്റെ പ്രതികരണമെന്നും സ്വപ്‌ന പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.