'ഒരാളെ തട്ടുമ്പോള്‍ ഗ്രൂപ്പില്‍ ഇട്ട് തട്ടണം'; ദിലീപിന്റെ ശബ്ദരേഖ പുറത്തുവിട്ട് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍

'ഒരാളെ തട്ടുമ്പോള്‍ ഗ്രൂപ്പില്‍ ഇട്ട് തട്ടണം'; ദിലീപിന്റെ ശബ്ദരേഖ പുറത്തുവിട്ട് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍

കൊച്ചി: ഗൂഢാലോചനക്കേസില്‍ ദിലീപിനെതിരെ നിര്‍ണായക ശബ്ദരേഖ പുറത്തുവിട്ട് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കേണ്ടത് ഇങ്ങനെയാണെന്ന് ദിലീപ് പറയുന്നതാണ് ശബ്ദരേഖയില്‍. 2017 നവംബര്‍ 15 ലെ ശബ്ദരേഖയാണ് ബാലചന്ദ്ര കുമാര്‍ പുറത്തുവിട്ടത്.

ഒരാളെ തട്ടുമ്പോള്‍ ഗ്രൂപ്പില്‍ ഇട്ട് തട്ടണമെന്നാണ് ശബ്ദരേഖയിലുള്ളത്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും പുറത്തു വിട്ടിട്ടുണ്ട്. ഒരുവര്‍ഷത്തേക്ക് ഫോണ്‍ ഉപയോഗിക്കരുതെന്ന് ശബ്ദരേഖയില്‍ അനൂപ് നിര്‍ദ്ദേശിക്കുന്നു. നടന്നത് കൃത്യമായ ഗൂഢാലോചയാണെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

ദി ട്രൂത്ത് എന്ന പറഞ്ഞ സിനിമ കണ്ടിട്ടുണ്ടോ? അതില്‍ മുഖ്യമന്ത്രി കൊല്ലപ്പെടുന്ന ഒരു രംഗമുണ്ട്. അതേവേദിയില്‍ മറ്റൊരാള്‍ കൂടി കൊല്ലപ്പെടുന്നു. അത് ആരും ശ്രദ്ധിക്കില്ല. അതുകൊണ്ടാണ് ഗ്രൂപ്പിലിട്ട് തട്ടണമെന്ന് ദിലീപ് അനുപിനോട് പറഞ്ഞതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.

തിങ്കളാഴ്ചത്തെ കോടതി വിധിയ്ക്ക് ശേഷമായിരിക്കും പൊലീസിന് നല്‍കിയ ശബ്ദരേഖ പുറത്തുവിടുകയെന്നായിരുന്നു നേരത്തെ ബാലചന്ദ്ര കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്നാല്‍ ശബ്ദരേഖ പുറത്തുവിടുന്നത് കോടതി തടയുമെന്ന സാഹചര്യം കണക്കിലെടുത്താണ് ഇന്ന് തന്നെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടതെന്നാണ് സൂചന.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.