ഒരു ജില്ല ഒരു ഉല്‍പന്നം പദ്ധതി: ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ക്ക് 35 ശതമാനം സബ്സിഡി

ഒരു ജില്ല ഒരു ഉല്‍പന്നം പദ്ധതി: ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ക്ക് 35 ശതമാനം സബ്സിഡി

തിരുവനന്തപുരം: ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ക്ക് 35 ശതമാനം സബ്സിഡി. ഒരു ജില്ല ഒരു ഉല്‍പന്നം പദ്ധതിയുടെ ഭാഗമായാണിത്.
സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് സാമ്പത്തിക, സാങ്കേതിക, വിപണന പിന്തുണ നല്‍കുന്നതിനായി രൂപവല്‍ക്കരിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് പ്രധാനമന്ത്രി ഭക്ഷ്യ സംസ്‌കരണ വ്യവസായ ഉന്നമന പദ്ധതി (പി.എം.എഫ്.എം.ഇ സ്‌കീം). കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് 60:40 എന്ന അനുപാതത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

2020-21 മുതല്‍ അഞ്ചു വര്‍ഷ കാലയളവുള്ള പദ്ധതിക്കായി 10,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, പൊതുസേവനങ്ങള്‍, ഉല്‍പന്നങ്ങളുടെ വിപണന-വിതരണം എന്നിവയുടെ പ്രയോജനം ഓരോ ഉല്‍പന്നത്തിനും ലഭിക്കുന്നതിനായി ഒരു ജില്ല ഒരു ഉല്‍പന്നം (ഒ.ഡി.ഒ.പി) എന്ന മാനദണ്ഡം അടിസ്ഥാനമാക്കിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ജില്ലയില്‍ വ്യാപകമായി ഉല്‍പാദിപ്പിക്കപ്പെടുന്ന, പെട്ടെന്നു കേടാവുന്ന വിളവിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഉല്‍പന്നമോ ധാന്യത്തെ അടിസ്ഥാനമാക്കിയുള്ള ഉല്‍പന്നമോ ഒരു ഭക്ഷ്യോല്‍പന്നമോ ആവാം.

പദ്ധതി ചെലവിന്റെ 35 ശതമാനം പരമാവധി 10 ലക്ഷം രൂപ വരെ ക്രെഡിറ്റ് ലിങ്ക്ഡ് മൂലധന സബ്‌സിഡി. പ്രോജക്ട് ചെലവിന്റെ 10 ശതമാനം ഗുണഭോക്തൃ വിഹിതവും ബാക്കി തുക ബാങ്ക് വായ്പയും ആകണം. സംരംഭം പ്രൊപ്രൈറ്ററിയോ പാര്‍ട്ണര്‍ഷിപ്പോ ആകാം. ജില്ലയിലെ ഒ.ഡി.ഒ.പി സംരംഭങ്ങള്‍ക്കാണ് പ്രഥമ പരിഗണന. നിലവിലുള്ള സംരംഭങ്ങളെയും പരിഗണിക്കപ്പെടുമെങ്കിലും പുതിയ യൂനിറ്റുകള്‍ വ്യക്തികള്‍ക്കുള്ളതായാലും സംഘങ്ങള്‍ക്കുള്ളതായാലും ഒ.ഡി.ഒ.പി ഉല്‍പന്നങ്ങള്‍ മാത്രമേ പരിഗണിക്കൂ.

എഫ്.പി.ഒ എസ്.എച്ച്.ജി ഉല്‍പാദക സഹകരണ സംഘങ്ങള്‍ പോലെയുള്ള ഗ്രൂപ്പുകള്‍ക്ക് മൂല്യവര്‍ധന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഗ്രേഡിങ്, ഗുണനിലവാരം പരിശോധന, സൂക്ഷിച്ചുവെക്കല്‍, പൊതു സംസ്‌കരണം, പാക്കേജിങ്, വിപണനം, പരിശോധനാ ലബോറട്ടറികള്‍ എന്നീ പദ്ധതികള്‍ക്ക് പിന്തുണ. എസ്.എച്ച്.ജികള്‍ക്ക് പ്രവര്‍നത്തന മൂലധനത്തിനും ചെറിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി ഓരോ അംഗത്തിനും 40,000 രൂപയുടെ പ്രാരംഭ മൂലധനം ലഭ്യമാക്കും. കൂടാതെ, ഭക്ഷ്യ സംസ്‌കരണ സംരംഭം നടത്തുന്ന ഒരു അംഗത്തിന് 35 ശതമാനം ക്രെഡിറ്റ് ലിങ്ക്ഡ് ഗ്രാന്റ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.