സെക്സും സ്റ്റണ്ടും നിറഞ്ഞ സിനിമയായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍: കെ മുരളീധരന്‍

സെക്സും സ്റ്റണ്ടും നിറഞ്ഞ സിനിമയായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍: കെ മുരളീധരന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരി വെക്കുന്നതാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെന്ന് കെ. മുരളീധരന്‍ എംപി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്റെ യാത്രകളില്‍ പലതും ഔദ്യോഗികമായിരുന്നില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ സെക്സും സ്റ്റണ്ടും നിറഞ്ഞ സിനിമയായിരുന്നു എന്നും കെ മുരളീധരന്‍ പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാനാകില്ല. മൂക്കിന് താഴെ നടന്ന കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ പിണറായി വിജയന്‍ യോഗ്യനല്ല. കേസില്‍ കെ.ടി ജലീലിന്റെ പങ്ക് അന്വേഷിക്കണം. മന്ത്രിക്ക് കോണ്‍സുല്‍ ജനറലുമായി എന്താണ് ബന്ധം ഉണ്ടാവാനുള്ളത്.

എംപിമാര്‍ക്ക് പോലും വിദേശ എംബസികളുമായി ബന്ധപ്പെടാന്‍ പാടില്ല. ലൈഫ് പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങി എന്നത് സ്വപ്ന തന്നെ പറഞ്ഞില്ലേ. ഇത്രയും മുതിര്‍ന്ന ഉദ്യോഗസ്ഥനല്ലേ ശിവശങ്കര്‍. അറിയില്ലേ സര്‍ക്കാര്‍ അനുമതി ഇല്ലാതെ പുസ്തകം എഴുതാന്‍ പാടില്ലെന്നത്. പുസ്തകം തന്നെ ഒരു അഴിമതിയാണ്. അഴിമതിക്ക് വെള്ള പൂശാന്‍ ഉള്ള ശ്രമമാണ്.

സില്‍വര്‍ ലൈന്‍ പദ്ധതി കമ്മീഷന്‍ പറ്റാനുള്ള നീക്കം ആണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചത് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായെന്നും മുരളീധരന്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.