ഷാപ്പില്‍ കയറി വയര്‍ നിറയെ കള്ളും താറാവ് കറിയും; പണം നല്‍കാതെ മുങ്ങിയവരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

ഷാപ്പില്‍ കയറി വയര്‍ നിറയെ കള്ളും താറാവ് കറിയും; പണം നല്‍കാതെ മുങ്ങിയവരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

കുമരകം: കള്ളുഷാപ്പില്‍ കയറി ഭക്ഷണം കഴിച്ച് പണം നല്‍കാതെ കാറില്‍ കടന്നു കളഞ്ഞവരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ എല്‍പിച്ചു. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരെയാണ് പിടികൂടിയത്. കുമരകം കണ്ണാടിച്ചാലിന് സമീപത്തെ ഷാപ്പില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.

കാറിലാണ് ഇവര്‍ കടയിലേക്ക് എത്തിയത്. കരിമീന്‍ മപ്പാസും, താറാവ് കറിയും ഉള്‍പ്പെടെ ആയിരത്തിലധികം രൂപയുടെ ഭക്ഷണമാണ് രണ്ട് പേരും ചേര്‍ന്ന് കഴിച്ചത്. കാര്‍ ഓടിച്ചിരുന്ന ആള്‍ ആദ്യം കൈകഴുകി കാറില്‍ കയറിയിരുന്നു. ഷാപ്പിലെ ജീവനക്കാരന്‍ ബില്ലെടുക്കാന്‍ പോയ സമയത്തിനുള്ളില്‍ രണ്ടാമത്തെ ആളും കാറില്‍ കയറി. ബില്ലുമായി ജീവനക്കാരന്‍ എത്തിയപ്പോഴേക്കും ഇരുവരും കാറില്‍ കടന്നു കളഞ്ഞിരുന്നു. ഇതോടെ ജീവനക്കാര്‍ അടുത്തുള്ള താറാവ് കടക്കാരനെ വിളിച്ച് വിവരം അറിയിച്ചു. ഇയാള്‍ കാര്‍ തടയാന്‍ നോക്കിയെങ്കിലും കാര്‍ വെട്ടിച്ച് പോവുകയായിരുന്നു.

ഷാപ്പിലുള്ളവര്‍ അടുത്തുള്ള ഇല്ലിക്കല്‍ ഷാപ്പിലുള്ളവരേയും പരിചയക്കാരേയുമെല്ലാം വിളിച്ച് വിവരം അറിയിച്ചു. കുറച്ച് ജീവനക്കാര്‍ ബൈക്കില്‍ കാറിന് പിന്നാലെ പോവുകയും ചെയ്തു. കാര്‍ ഇല്ലിക്കലില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു. ഷാപ്പിലെ ജീവനക്കാര്‍ ഇവരോട് പണം ചോദിച്ചെങ്കിലും നല്‍കാന്‍ തയ്യാറായില്ല. പൊലീസ് എത്തി ഇരുവരേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ഗൂഗിള്‍ പേ വഴി പണം ഷാപ്പ് ഉടമയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.