ചെന്നാപ്പാറയില്‍ വീണ്ടും പുലിയിറങ്ങി; വളര്‍ത്തുനായയെ ആക്രമിച്ചു, അടിയന്തരമായി കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍

ചെന്നാപ്പാറയില്‍ വീണ്ടും പുലിയിറങ്ങി; വളര്‍ത്തുനായയെ ആക്രമിച്ചു, അടിയന്തരമായി കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍

കോട്ടയം: മുണ്ടക്കയം ചെന്നാപ്പാറയില്‍ വീണ്ടും പുലിയിറങ്ങി. വീടിന് സമീപമെത്തിയ പുലി വളര്‍ത്ത് നായയെ ആക്രമിച്ചു. പുലിയെ പിടികൂടാന്‍ വനംവകുപ്പ് അടിയന്തരമായി കൂട് സ്ഥാപിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.

മുണ്ടക്കയം ടി ആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിനു സമീപമുള്ള ചെന്നാപ്പാറയിലാണ് വീണ്ടും പുലിയിറങ്ങിയത്. ചെന്നാപ്പാറയില്‍ താമസിക്കുന്ന റെജിയുടെ വീട്ട് വരാന്തായിലാണ് രാത്രി പുലിയെ കണ്ടത്. നായ കുരയ്ക്കുന്നത് കേട്ട് ലൈറ്റിട്ട് നോക്കിയപ്പോള്‍ പുലി ഓടി മറയുന്നത് വീട്ടുകാര്‍ കണ്ടു.

പ്രദേശത്ത് പുലി ഇറങ്ങുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുലിയുടെ ആക്രമണത്തില്‍ നിന്ന് എസ്റ്റേറ്റിലെ ജീവനക്കാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പ്രദേശത്തെ പശു, നായ അടക്കമുള്ള നിരവധി വളര്‍ത്തു മൃഗങ്ങളെയും പുലി ആക്രമിച്ചതായി നാട്ടുകാര്‍ വ്യക്തമാക്കുന്നു. കാട്ടാനയുടെയും പെരുമ്പാമ്പിന്റെയുമെല്ലാം ഉപദ്രവങ്ങള്‍ക്ക് പുറമേയാണിപ്പോള്‍ പ്രദേശത്ത് പുലി ശല്യമെന്നും പ്രദേശ വാസികള്‍ പറയുന്നു.

പരാതി വ്യാപകമായതോടെ പുലിയുടെ സാന്നിധ്യം തിരിച്ചറിയുവാനായി വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പുലിയെ പിടിക്കാനായി ഉടന്‍ കൂട് സ്ഥാപിക്കണമെന്നും ഇല്ലെങ്കില്‍ വനംവകുപ്പ് ഓഫീസ് ഉപരോധിക്കുന്നതടക്കമുള്ള സമരങ്ങളിലേക്ക് കടക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.