കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റുകള്‍ കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടി; പെണ്‍ സൃഹൃത്തുമായെത്തുന്നവര്‍ക്ക് ഇളവ്

കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റുകള്‍ കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടി; പെണ്‍ സൃഹൃത്തുമായെത്തുന്നവര്‍ക്ക് ഇളവ്

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ കേന്ദ്രീകരിച്ചുള്ള മയക്കു മരുന്ന് പാര്‍ട്ടികള്‍ സജീവമാകുന്നുവെന്ന് റിപ്പോര്‍ട്ട്. രണ്ടും മൂന്നും ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ എറണാകുളം ജില്ലയില്‍നിന്നടക്കം ആളുകളെത്തുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കോഴിക്കോട് നഗരത്തില്‍ ഫ്ളാറ്റുകള്‍ വാടകയ്ക്കെടുത്ത് 16 ഇടങ്ങളില്‍ ലഹരിപ്പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്നാണ് എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരം. അത്തരം ഏഴു കേന്ദ്രങ്ങളാണ് എക്സൈസ് കണ്ടെത്തി സംഘാടകരെ പിടികൂടിയത്.

മൂവായിരം മുതല്‍ പതിനായിരം രൂപവരെയാണ് ഒരാളില്‍ നിന്ന് ഈടാക്കുന്നത്. അതേസമയം പെണ്‍ സൃഹൃത്തുമായെത്തുന്നവര്‍ക്ക് ഈ തുകയില്‍ ഇളവും നല്‍കും. സംഘത്തില്‍പ്പെട്ട ആരെങ്കിലും ഒരാള്‍ താമസിക്കാനെന്ന രീതിയില്‍ ഫ്ളാറ്റുകള്‍ വാടകയ്ക്കെടുത്ത് പാര്‍ട്ടി സംഘടിപ്പിക്കുന്നതാണ് രീതി. ഇവരുടെ സൗഹൃദ വലയങ്ങളിലുള്ളവരാണ് കൂടുതലും. വിദ്യാര്‍ഥികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവരും വരുന്നുണ്ട്.

ലഹരിപ്പാര്‍ട്ടികള്‍ മറ്റ് അനാശാസ്യ പ്രവൃത്തികള്‍ക്കും ഹണിട്രാപ്പിനുമെല്ലാം വേദിയാവുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഹണിട്രാപ്പിന് പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്ത മാനന്തവാടി സ്വദേശിനി ലഹരി സംഘത്തില്‍പ്പെട്ടയാളാണ്. ഇവര്‍ താമസിച്ച പാലാഴിയിലെ വീട്ടില്‍വെച്ച് ലഹരിപ്പാര്‍ട്ടിക്കായി കൊണ്ടു വന്ന എം.ഡി.എം.എ എക്സൈസ് കണ്ടെടുത്തിരുന്നു.

രാത്രി വളരെ വൈകിയാണ് ലഹരിപ്പാര്‍ട്ടികള്‍ നടക്കുന്നത്. സംഗീതമൊക്കെ ഉണ്ടാവുമെങ്കിലും എക്സൈസ് റെയ്ഡിന് എത്തുമ്പോഴാണ് അടുത്തുള്ള താമസക്കാര്‍ പലപ്പോഴും വിവരം അറിയുന്നത്. അപ്പാര്‍ട്ടുമെന്റുകള്‍ കേന്ദ്രീകരിച്ച് എം.ഡി.എം.എ കുക്കിങും (മിക്‌സ് ചെയ്ത് തയ്യാറാക്കല്‍) നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.