ലോകായുക്ത ഓര്‍ഡിനന്‍സ് അധികാര ദുര്‍വിനിയോഗം; ഏകാധിപതിയാണെന്ന് മുഖ്യമന്ത്രി തെളിയിച്ചു: രമേശ് ചെന്നിത്തല

ലോകായുക്ത ഓര്‍ഡിനന്‍സ് അധികാര ദുര്‍വിനിയോഗം; ഏകാധിപതിയാണെന്ന് മുഖ്യമന്ത്രി തെളിയിച്ചു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് അധികാര ദുര്‍വിനിയോഗമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട ഏകാധിപതിയാണെന്ന് മുഖ്യമന്ത്രി തെളിയിച്ചു. അഴിമതിക്കെതിരായ അവസാന വാതിലും കെട്ടിയടയ്ക്കുകയാണ്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചതിന് പിന്നാലെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇതോടെ പൊതു പ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി ഇനി സര്‍ക്കാരിന് തളളാം എന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവര്‍ണര്‍ തീരുമാനം എടുത്തത്. ഇത് സര്‍ക്കാരിന് വലിയ ആശ്വാസം നല്‍കുന്ന നടപടിയാണ്.

ലോകായുക്ത ഓര്‍ഡിനന്‍സിനുള്ള അംഗീകാരം അഴിമതിയ്ക്കുള്ള പച്ചക്കൊടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അഭിപ്രായപ്പെട്ടിരുന്നു. ലോകായുക്ത കുരയ്ക്കുകയേ ഉള്ളൂ, കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു വരുത്തി. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടന്നത് കൊടുക്കല്‍ വാങ്ങലാണ്. ഗവര്‍ണര്‍ സര്‍ക്കാരിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുടപിടിച്ച സ്ഥിതിക്ക് പ്രതിപക്ഷം നിയമപരമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.