ലോകായുക്ത നിയമ ഭേദഗതി: ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി; ഓര്‍ഡിനന്‍സിന് ഇടക്കാല സ്റ്റേ ഇല്ല

ലോകായുക്ത നിയമ ഭേദഗതി: ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി; ഓര്‍ഡിനന്‍സിന് ഇടക്കാല സ്റ്റേ ഇല്ല

കൊച്ചി: ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം തേടി. ഹരജി തീര്‍പ്പാക്കും വരെ ഓര്‍ഡിനന്‍സ് നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം കോടതി പരിഗണിച്ചില്ല.

രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ഇത്തരം ഭേദഗതി കൊണ്ടുവരുന്നത് ഭരണഘാടന വിരുദ്ധമാണ് എന്നാണ് ഹര്‍ജിയില്‍ പൊതുപ്രവര്‍ത്തകനായ ആര്‍.എസ് ശശികുമാര്‍ ചൂണ്ടാക്കാട്ടിയത്. എന്നാല്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയില്‍ പരാതി നല്‍കിയ വ്യക്തിയാണ് ഓര്‍ഡിനന്‍സിന് എതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിലെ ഭേദഗതിയ്ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതോടെയാണ് ഓര്‍ഡിനന്‍സ് നിലവില്‍ വന്നത്.

ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയില്‍ നിന്ന് തന്നെ ഓര്‍ഡിനന്‍സിന് എതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും എതിര്‍ വാദങ്ങളെയും ഒപ്പിടരുതെന്ന ആവശ്യത്തെയും അവഗണിച്ചായിരുന്നു ഗവര്‍ണറുടെ തീരുമാനം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.