ബസില്‍ കുഴഞ്ഞുവീണ് മരണം; 23.9 ലക്ഷം നഷ്ട പരിഹാരം

ബസില്‍ കുഴഞ്ഞുവീണ് മരണം; 23.9 ലക്ഷം നഷ്ട പരിഹാരം

ബത്തേരി: ബസില്‍ കുഴഞ്ഞു വീണ് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആശ്രിതര്‍ക്ക് 23.9 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നല്‍കാന്‍ വിധി. ബോധരഹിതനായ യാത്രക്കാരനെ തക്ക സമയത്ത് ആശുപത്രിയിലെത്തിക്കാതെ ജീവനക്കാര്‍ ഉദാസീനത കാട്ടിയ സംഭവത്തിലാണ് ബത്തേരി തൊടുവട്ടി ടി.കെ ലക്ഷ്മണന്റെ മരണത്തിലാണ് കല്‍പറ്റ മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ വിധി.

2018 മാര്‍ച്ച് 31 നാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ലക്ഷ്മണന്‍ സ്വകാര്യ ബസില്‍ കുഴഞ്ഞു വീണത്. മഹാരാജാസ് ഗ്രൗണ്ട് സ്റ്റോപ്പില്‍ നിന്ന് പാലാരിവട്ടത്തേക്ക് പോകാനാണ് ബസില്‍ കയറിയത്. ഷേണായീസ് ജംക്ഷനില്‍ എത്തിയപ്പോള്‍ ലക്ഷ്മണന്‍ കുഴഞ്ഞു വീണു. ബസ് നിര്‍ത്താന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ വിസമ്മതിച്ചുവെന്നാണ് പരാതി.

ആറ് ആശുപത്രികള്‍ കടന്നു പോയിട്ടും ബസില്‍ തര്‍ക്കം നടന്നതല്ലാതെ നിര്‍ത്തിക്കൊടുത്തില്ലത്രെ. അനില്‍കുമാര്‍ എന്ന യാത്രക്കാരന്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഇടപ്പള്ളി ജംക്ഷനില്‍ ഒടുവില്‍ ബസ് നിര്‍ത്തി. ലക്ഷ്മണനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് പിന്നീട് കേസെടുത്തു. അഭിഭാഷകനായ ടി. ആര്‍ ബാലകൃഷ്ണന്‍ മുഖേനയാണ് ലക്ഷ്മണന്റെ ബന്ധുക്കള്‍ എംഎസിടിയെ സമീപിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.