വിനിതയുടെ മാല വിറ്റ പണം നിക്ഷേപിച്ചത് ഓഹരി വിപണിയില്‍, പ്രതിയുമായി ഇന്നും തെളിവെടുപ്പ്

 വിനിതയുടെ മാല വിറ്റ പണം നിക്ഷേപിച്ചത് ഓഹരി വിപണിയില്‍, പ്രതിയുമായി ഇന്നും തെളിവെടുപ്പ്

തിരുവനന്തപുരം: അമ്പലമുക്കില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രനുമായി ഇന്നും തെളിവെടുപ്പ് നടത്തും. ചെടിക്കടയില്‍ എത്തിച്ചാണ് തെളിവെടുപ്പ്. ഏത് രീതിയിലാണ് കൊലപാതകം നടത്തിയതെന്നറിയാനാണ് പ്രതിയെ ഇവിടേക്ക് കൊണ്ടു വരുന്നത്. യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും, കൃത്യം നടത്തുമ്പോള്‍ ഇയാള്‍ ധരിച്ച വസ്ത്രങ്ങളുമാണ് ഇനി കണ്ടെത്താനുള്ളത്.

കേസിലെ പ്രതിയായ കന്യാകുമാരി തോവാള വെള്ളമണ്ടം വെമ്പട്ടൂര്‍ രാജീവ് നഗറില്‍ ഡാനിയലിന്റെ മകന്‍ രാജേഷെന്ന രാജേന്ദ്രനെ (39) വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയ്ക്ക് സംസ്ഥാനത്ത് നടന്ന കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടോയെന്നറിയാന്‍ വിശദമായ അന്വേഷണം നടത്തും. മൂന്ന് മാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാനാണ് പൊലീസിന്റെ തീരുമാനം.

നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനിതമോളാണ് (38) കൊല്ലപ്പെട്ടത്. യുവതിയുടെ നാല് പവനോളം വരുന്ന സ്വര്‍ണ മാല കവരാനാണ് ക്രൂരത കാട്ടിയത്. തമിഴ്‌നാട്ടില്‍ നടന്ന അഞ്ച് കൊലപാതക കേസുകളിലെ പ്രതിയാണ് രാജേന്ദ്രന്‍. ഇയാള്‍ക്ക് ഉന്നത വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത രാജേന്ദ്രന്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാറുണ്ട്. വിനിതയുടെ ആഭരണം വിറ്റ പണവും പ്രതി ഓഹരിവിപണിയിലാണ് നിക്ഷേപിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.