മോഡലുകളുടെ മരണം: റോയിക്ക് പങ്കെന്ന് സംശയം; സിബിഐ അന്വേഷിണം വേണമെന്ന് ബന്ധുക്കള്‍

മോഡലുകളുടെ മരണം: റോയിക്ക് പങ്കെന്ന് സംശയം; സിബിഐ അന്വേഷിണം വേണമെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെതിരെ അപകടത്തില്‍ മരിച്ച മോഡലുകളുടെ ബന്ധുക്കള്‍ രംഗത്ത്. പെണ്‍കുട്ടികളുടെ മരണത്തില്‍ റോയിയ്ക്ക് നേരിട്ട് പങ്കുണ്ടോയെന്നാണ് ബന്ധുക്കളുടെ സംശയം. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അപകടത്തില്‍ കൊല്ലപ്പെട്ട അന്‍സി കബീറിന്റെ ബന്ധു നസീമുദ്ദീന്‍ പറഞ്ഞു.

മോഡലുകള്‍ അപകടത്തില്‍ മരിച്ച ദിവസം ഹോട്ടലില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തു വരാതിരിക്കാനാവാം ഡിവൈസുകള്‍ റോയി നശിപ്പിച്ചത്. സംശയങ്ങള്‍ ബലപ്പെടുന്ന രീതിയിലാണ് പുതിയ വിവരങ്ങള്‍ പുറത്തു വരുന്നത്. റോയിക്ക് സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് വിശ്വസിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് മദ്യമോ മറ്റോ കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടാവാം. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാവാം അപകടമുണ്ടായത്. റോയിയെ വെള്ളപൂശാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ടെന്നും നസീമുദ്ദീന്‍ പറഞ്ഞു.

റോയിക്കെതിരെ പോക്സോ കേസിന്റെ വിവരങ്ങള്‍ പുറത്തു വന്ന പശ്ചത്തലത്തിലാണ് അന്‍സി കബീറിന്റെ ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് ഹോട്ടലുടമ റോയി ജെ വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചു വെന്നാണ് കോഴിക്കോട് സ്വദേശികളായ അമ്മയുടെയും മകളുടെയും പരാതി.
ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനേയും സൈജുവിന്റെ സുഹൃത്ത് അഞ്ജലിയേയും പ്രതി ചേര്‍ത്തിട്ടുണ്ട്. മോഡലുകളുടെ അപകട മരണത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു പീഡനം നടന്നതെന്നാണ് പരാതി.

മോഡലുകളുടെ അപകടമരണത്തില്‍ കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കും. കേസില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയി ജെ. വയലാട്ട്, സൈജു തങ്കച്ചന്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ടുപേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. മനപൂര്‍വമല്ലാത്ത നരഹത്യ, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നവംബര്‍ ഒന്നിന് അര്‍ധരാത്രി മോഡലുകള്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്നില്‍ അപകടത്തില്‍ പെടുകയായിരുന്നു.

അപകടത്തില്‍ കാറിലുണ്ടായിരുന്ന മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പ് അന്‍ജന ഷാജന്‍ (24) എന്നിവര്‍ അപകട സ്ഥലത്തു വെച്ചും ചികിത്സയിലിരുന്ന കെ.എ. മുഹമ്മദ് ആഷിഖ് (25) പിന്നീടും മരിച്ചു. കാര്‍ ഓടിച്ചിരുന്ന റഹ്മാന്‍ മാത്രമാണ് രക്ഷപ്പെട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.