തിരുവനന്തപുരം: കേരളം ഭരിക്കുന്നത് സര്‍ക്കാരല്ല പാര്‍ട്ടിയാണെന്ന് രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മാതമംഗലത്ത് സിഐടിയുക്കാര്‍ കട പൂട്ടിച്ചതിലും കണ്ണൂരില്‍ വിവാഹത്തിനിടെ ബോംബ് സ്ഫോടനത്തില്‍ യുവാവ് മരിച്ചതിലും സര്‍ക്കാരിനെ വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പ്രവാസികളെ നിക്ഷേപത്തിനായി കേരളത്തിലേക്ക് ക്ഷണിക്കുമ്പോള്‍ പാര്‍ട്ടിക്കാര്‍ നിക്ഷേപകരെ പീഡിപ്പിക്കുകയാണ്. പ്രവാസികളെ നിക്ഷേപത്തിന് ക്ഷണിക്കുന്നു. നിക്ഷേപകരെ പാര്‍ട്ടിക്കാര്‍ പീഡിപ്പിച്ച് സ്ഥാപനങ്ങള്‍ പൂട്ടിക്കുന്നു. എന്തൊരു ക്രൂരതയാണിത്? സര്‍ക്കാരിന്റെ നയം ഒന്ന് പ്രവര്‍ത്തി മറ്റൊന്ന്. മുഖ്യമന്ത്രി പൊലീസിനെ പാര്‍ട്ടിക്ക് കീഴിലാക്കിയെന്നും സതീശന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.
''കേരളത്തില്‍ എന്താണ് നടക്കുന്നത്. ഇതാണോ നിക്ഷേപ സൗഹൃദ അന്തരീക്ഷം. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് പോയി നിക്ഷേപം ക്ഷണിക്കുന്നു. മറുഭാഗത്ത് നാട്ടില്‍ തന്നെയുള്ള നിക്ഷേപിക്കുന്നവരെ തൊഴില്‍ സംരക്ഷണത്തിന്റെ പേരില്‍ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. തളിപ്പറമ്പ് ആന്തൂരില്‍ പ്രവാസി വ്യവസായി സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാരാണ്? കൊല്ലം പുനലൂരില്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങിയ സുഗതന് അവിടെ തന്നെ ജീവനൊടുക്കേണ്ടി വന്നത് എന്തുകൊണ്ടാണ്? സിപിഎമ്മിനും ഇടത് മുന്നണിക്കും പാപഭരത്തില്‍ നിന്നൊഴിയാനാകില്ലെന്നും' അദ്ദേഹം പറഞ്ഞു.