പ്രാഥമിക റിപ്പോര്‍ട്ടില്‍ പിഴവ്: മുട്ടില്‍ മരംമുറി കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി അയച്ചു

പ്രാഥമിക റിപ്പോര്‍ട്ടില്‍ പിഴവ്: മുട്ടില്‍ മരംമുറി കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി അയച്ചു

കോഴിക്കോട്: മുട്ടില്‍ മരംമുറി കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി അയച്ചു. അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ നടപടി. വിശദമായ അന്വേഷണത്തിനും അദ്ദേഹം നിര്‍ദേശം നല്‍കി.

രഞ്ജിത്ത്, റേഞ്ച് ഓഫീസറായിരുന്ന ബാബുരാജ് എന്നിവരെ മാത്രം കുറ്റക്കാരാക്കിയാണ് റിപ്പോര്‍ട്ട്. ആരോപണവിധേയരായ എല്ലാവര്‍ക്കുമെതിരെ വിശദമായ അന്വേഷണം നടത്താനും കാര്യകാരണ സഹിതം റിപ്പോര്‍ട്ട് നല്‍കാനുമാണ് എഡിജിപി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഏറെ വിവാദമായ മുട്ടില്‍ മരംമുറി കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിലെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് വസ്തുതാപരമായ പിഴവുകള്‍ വന്നതായി കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ പദവി ഉള്‍പ്പടെ തെറ്റിച്ചാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

മുട്ടില്‍ മരംമുറി കേസ് അന്വേഷണത്തിന് തുടക്കമിട്ടത് റേഞ്ച് ഓഫീസര്‍ ഷമീര്‍ ആയിരുന്നു. ഇദ്ദേഹത്തിനെതിരെ പ്രതികള്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മണിക്കുന്ന് മലയില്‍ വനഭൂമിയില്‍ മരം മുറിച്ചതുമായി ഷമീറിനെ ബന്ധപ്പെടുത്തിയായിരുന്നു പ്രതികളുടെ ആരോപണം. എന്നാല്‍ ഈ ഭൂമി വനഭൂമി അല്ല, സ്വകാര്യ ഭൂമിയാണെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതല്ലാതെ അന്വേഷണ സംഘം ഇതേപ്പറ്റി സ്വന്തം നിലയ്ക്ക് യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ല. ഈ ഒരു സാഹചര്യത്തില്‍ കൂടിയാണ് ആരോപണവിധേയരായ എല്ലാവരെയും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച് എസ്‌ഐടി തലവന്‍ എഡിജിപി എസ്.ശ്രീജിത്ത് പ്രാഥമിക റിപ്പോര്‍ട്ട് തിരിച്ചയച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.