മാനന്തവാടി: ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്നത് സംബന്ധിച്ച് കുട്ടികൾക്ക് നൽകിയ നിർദ്ദേശങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ വയനാട് ജില്ലാ സബ് കളക്ടർ കുമാരി ശ്രീലക്ഷ്മി ഐ.എ.എസ് വിളിച്ചു ചേർത്ത സമ്മേളനത്തിൽ മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, പോലീസ് മേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ, പൊതുപ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സമവായ ചർച്ചകൾ നടത്തുകയും പ്രശ്നം രമ്യമായി പരിഹരിക്കുകയും ചെയ്തു.
ഒരു കുട്ടിയുടെ രക്ഷിതാവുമായി നടത്തിയ സംഭാഷണം ആരെയും വേദനിപ്പിക്കാനോ വ്രണപ്പെടുത്താനോ ഉദ്ദേശിച്ചായിരുന്നില്ല എന്ന് ഹെഡ്മിസ്ട്രസ് യോഗത്തിൽ അറിയിച്ചു. മുൻകാലങ്ങളിൽ ഉണ്ടായിരുന്നതു പോലെ തുടർന്നും യൂണിഫോം ധരിച്ച് വരാനുള്ള പൂർണ സ്വാതന്ത്ര്യവും അവകാശവും കുട്ടികൾക്കുണ്ട് എന്നും ധാരണയായി.
കുട്ടികളുടെ ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ മാത്രമേ അനുവദിച്ചിട്ടുള്ളു എന്ന് സ്കൂൾ അധികാരികൾ അറിയിച്ചു. ഏതെങ്കിലും മതത്തിന്റെ ആചാരപ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കാൻ ആർക്കും അനുവാദം കൊടുത്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.