ദുബായ്: ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് വരുന്നവർക്ക് ഇനി മുതല്‍ കോവിഡ് റാപിഡ് പിസിആർ പരിശോധന ആവശ്യമില്ല. എയർ ലൈന്‍ കമ്പനികള്‍ക്കും സ്വകാര്യ ഓപ്പറേറ്റർമാർക്കുമയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍, ബംഗ്ലാദേശ്,ശ്രീലങ്ക രാജ്യങ്ങളില്‍ നിന്നും ദുബായ് വിമാനത്താവളത്തിലെത്തുന്നവർക്കാണ് യാത്രയ്ക്ക് ആറുമണിക്കൂറിനുളളിലെടുത്ത റാപിഡ് പിസിആർ പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കിയത്. എന്നാല്‍ യാത്രാക്കാർക്ക് 48 മണിക്കൂറിനുളളിലെ പിസിആർ പരിശോധന ഫലം അനിവാര്യമാണ്.
ദുബായ് വിമാനത്താവളത്തിലെത്തിയാലും കോവിഡ് പരിശോധനയുണ്ടാകും. നെഗറ്റീവ് റിസല്‍റ്റ് വരുന്നതുവരെ ക്വാറന്‍റീനില്‍ ഇരിക്കണമെന്നും നിർദ്ദേശം വ്യക്തമാക്കുന്നു. എന്നാല്‍ ദുബായ് ഒഴികെ യുഎഇയിലെ മറ്റ് വിമാനത്താവളത്തിലേക്ക് വരുന്നവർക്ക് റാപിഡ് പിസിആർ നെഗറ്റീവ് പരിശോധനഫലം വേണമെന്ന നിബന്ധനയില്‍ മാറ്റമില്ല.