യോഗിയുടെ വര്‍ത്തമാനം ശരിയല്ല; നിയമസഭയിലും മറുപടി നല്‍കി മുഖ്യമന്ത്രി

യോഗിയുടെ വര്‍ത്തമാനം ശരിയല്ല; നിയമസഭയിലും മറുപടി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തെക്കുറിച്ചുള്ള വിവാദ പ്രസ്താവനയ്‌ക്കെതിരെ നിയമസഭയിലും മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മുഖ്യമന്ത്രി രണ്ട് സംസ്ഥാനങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ല.യോഗിയുടേത് ശരിയായ വര്‍ത്തമാനമല്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രദ്ധിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ അഞ്ച് വര്‍ഷം കൊണ്ടുള്ള നേട്ടങ്ങള്‍ എല്ലാം ഇല്ലാതായി യുപി കേരളമോ കാശ്മീരോ ബംഗാളോ പോലെ ആകുമെന്നും തീവ്രവാദികള്‍ അവസരം നോക്കി ഇരിക്കുകയാണെന്നുമാണ് യോഗി പറഞ്ഞത്. തന്റെ ട്വിറ്റര്‍ ഹാന്റിലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു യോഗിയുടെ പരാമര്‍ശം. ട്വിറ്ററിലൂടെ അന്നുതന്നെ മുഖ്യമന്ത്രി യോഗിക്ക് മറുപടി നല്‍കിയിരുന്നു.

സില്‍വര്‍ ലൈന്‍ കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും കെ റെയിലിന്റെ ഭാഗമായി നാട് വിഭജിച്ചുപോകുമെന്ന് ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റെയില്‍വെ കേരളത്തിന്റെ ഭാഗമല്ലേ, എന്നിട്ട് നാട് വിഭജിച്ചു പോയിട്ടുണ്ടോയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചു.

530 കിലോമീറ്റര്‍ നീളത്തില്‍, 130 കിലോമീറ്റര്‍ പാത ഒന്നുങ്കില്‍ തൂണിനു മുകളില്‍ക്കൂടിയാണ്, അല്ലെങ്കില്‍ തുരങ്കമാണ്. പാത മുറിച്ചു കടക്കാന്‍ 500 മീറ്റര്‍ ഇവിട്ട് ഓവര്‍ ബ്രിഡ്ജുകളും അടിപ്പാതകളും നിര്‍മ്മിക്കാന്‍ ഇപ്പോള്‍ത്തന്നെ പദ്ധതിയുണ്ട്.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒന്നും മറച്ചുവച്ചിട്ടില്ല. സില്‍വര്‍ ലൈനിന് മറ്റൊരു മികച്ച ബദല്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് നടന്നത് കൃത്യമായ പഠനങ്ങളാണ്. വെള്ളപ്പൊക്കം സംഭവിക്കുന്ന പ്രപദേശങ്ങളെപ്പറ്റിയുള്ള കണക്കുകളും എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.