രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാവിളയാട്ടവും വർധിക്കുന്നു; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം

രാഷ്ട്രീയ കൊലപാതകങ്ങളും  ഗുണ്ടാവിളയാട്ടവും വർധിക്കുന്നു; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാവിളയാട്ടവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. മുസ്‌ലിം ലീഗ് എം..എല്‍.എ എം ഷംസുദ്ദീന്‍ ആണ് നോട്ടീസ് നല്‍കിയത്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ തലശേരി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വേട്ടേറ്റു മരിച്ചത്, അനിയന്ത്രിതമായി വര്‍ധിക്കുന്ന അക്രമങ്ങള്‍, ഗുണ്ടാവിളയാട്ടം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്.

ഹരിദാസന്റെ കൊലപാതകത്തില്‍ പൊലീസിന്റെ നിഷ്‌ക്രിയത്വം ആഭ്യന്തരവകുപ്പിന്റെ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് പരസ്യപ്രക്ഷോഭത്തിനിറങ്ങാനാണ് യു.ഡി.എഫ് തീരുമാനം. നിയമസഭയിലും മുഖ്യമന്ത്രിക്കെതിരെ വാദങ്ങളുയര്‍ത്താനും പ്രതിപക്ഷം ഒരുങ്ങുകയാണ്.
എറണാകുളം കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് രണ്ടു ദിവസമാകുമ്പോഴാണ് തലശേരിയില്‍ സി.പി.എം പ്രവര്‍ത്തകനായ മത്സ്യത്തൊഴിലാളിയുടെ കൊലപാതകം.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുമാത്രം 37 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ഗുണ്ടാ- ലഹരി മാഫിയകളുടെ വിളയാട്ടം സംസ്ഥാനത്തെ ഭീതിയിലാഴ്ത്തുകയാണ്. പൊലീസിന്റെ സമ്പൂര്‍ണ നിഷ്‌ക്രിയത്വത്തിന് തെളിവാണ് ഇതെല്ലാമെന്ന് പ്രതിപക്ഷം വാദിക്കുന്നു.

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹവുമായി ഗുണ്ടാനേതാവ് പൊലീസ് സ്റ്റേഷന് മുന്നിലെത്തി കൊലവിളി നടത്തിയും തിരുവനന്തപുരത്ത് പോത്തന്‍കോട്ട് മൃതദേഹം ചുമലിലേറ്റി ഗുണ്ടകള്‍ വെല്ലുവിളിച്ചും നാടിനെ ഞെട്ടിച്ചത് അടുത്തിടെയാണ്. ഹരിപ്പാട്ട് കഴിഞ്ഞ ദിവസം ലഹരി മാഫിയയുടെ ആക്രമണത്തില്‍ മറ്റൊരു യുവാവും കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.