'ഒറ്റപ്പെട്ട കൊലപാതകങ്ങള്‍' പതിവെന്ന് സതീശന്‍; താങ്കള്‍ പോയി നോക്കിയോയെന്ന് മുഖ്യമന്ത്രി, പ്രക്ഷുബ്ധമായി സഭ

'ഒറ്റപ്പെട്ട കൊലപാതകങ്ങള്‍' പതിവെന്ന് സതീശന്‍; താങ്കള്‍ പോയി നോക്കിയോയെന്ന് മുഖ്യമന്ത്രി, പ്രക്ഷുബ്ധമായി സഭ

തിരുവനന്തപുരം: കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തെയും സംസ്ഥാനത്തു വര്‍ധിച്ചു വരുന്ന ക്രമസമാധാന പ്രശ്‌നങ്ങളെയും ചൊല്ലി നിയമസഭയില്‍ വാക്ക്‌പോര്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.

എല്ലാം ഒറ്റപ്പെട്ട സംഭവം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. എന്നാല്‍ ഇത്തരം 'ഒറ്റപ്പെട്ട സംഭവം' പതിവായിയെന്നായിരുന്നു സതീശന്റെ വിമര്‍ശനം.
കാപ്പനിയമം നോക്കുകുത്തിയായെന്നും സിപിഎം ജില്ലാ സെക്രട്ടറിമാര്‍ ജില്ലാ പൊലീസ് മേധാവികളെ നിയന്ത്രിക്കുന്നതാണു കുഴപ്പങ്ങള്‍ക്കു കാരണമെന്നും സതീശന്‍ കുറ്റപ്പെടുത്തി. താങ്കള്‍ പോയി നോക്കിയോ എന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുചോദ്യം. എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടി പരിഹസമല്ലെന്ന് സതീശനും തിരിച്ചടിച്ചു.

പൊലീസിന്റെ നിഷ്‌ക്രിയത്വം കാരണമാണ് ഹരിദാസന്‍ കൊല്ലപ്പെട്ടത് എന്ന് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ പറഞ്ഞു. ഭീഷണി ഉണ്ടെന്ന് ഹരിദാസന്‍ പറഞ്ഞിട്ടും പൊലീസ് നടപടി എടുത്തില്ല. വടക്കേ മലബാറില്‍ ബോംബ് നിര്‍മാണം കുടില്‍ വ്യവസായം പോലെയായെന്നും ഷംസുദീന്‍ കുറ്റപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.