തിരുവനന്തപുരം: കേരളത്തിൽ വേനൽ എത്തുന്നതിന് മുൻപേ ചൂട് കണക്കുന്നു. ഈ മാസം ഉച്ചയ്ക്കു ശേഷമുള്ള പരമാവധി ശരാശരി താപനില 34.1 ഡിഗ്രി സെൽഷ്യസായി എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്.
പകൽ ജോലി സമയം ഏപ്രിൽ 30 വരെ തൊഴിൽ വകുപ്പ് ക്രമീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്. ദീർഘകാല ശരാശരിയെ അപേക്ഷിച്ച് 0.8 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് ഇപ്പോഴത്തെ സംസ്ഥാന താപനില.
ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഉയർന്ന ചൂട് അനുഭവപ്പെടുന്നത് . ആലപ്പുഴയിൽ 2.11 ഡിഗ്രി സെൽഷ്യസ്, കോട്ടയത്തു 2 ഡിഗ്രി, കോഴിക്കോട് 1.9 ഡിഗ്രി, കണ്ണൂരിൽ 1.7 ഡിഗ്രി എന്നിങ്ങനെയാണു പതിവിൽ കവിഞ്ഞ താപനില.
പക്ഷേ, താരതമ്യേന ചൂട് കൂടുതലായ പുനലൂരിൽ 0.6 ഡിഗ്രി മാത്രമേ രേഖപ്പെടുത്തുന്നു ഉള്ളൂ . ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മഴ കുറഞ്ഞതും താപനില ഉയരാൻ കാരണമായതായി കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ ഡോ.കെ.സന്തോഷ് പറഞ്ഞു.