മാധ്യമ വിചാരണ: ദിലീപ് സമര്‍പ്പിച്ച ഹര്‍ജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി

മാധ്യമ വിചാരണ: ദിലീപ് സമര്‍പ്പിച്ച ഹര്‍ജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി

കൊച്ചി: മാധ്യമ വിചാരണക്കെതിരെ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ ദിലീപ് രണ്ടാഴ്ച സമയം ആവശ്യപ്പെട്ടു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഉച്ചക്ക് ശേഷം പരിഗണിക്കും. തുടരന്വേഷണത്തിന് മൂന്നുമാസത്തെ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം.

തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിന്റെ തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. 20 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അപേക്ഷകളില്‍ കോടതി തീരുമാനം വൈകിയത് അന്വേഷണത്തെ ബാധിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം അന്വേഷണം നീട്ടി കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇനി എത്ര സമയം കൂടി വേണമെന്നും ചോദിച്ചു. ചില ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നും അന്വേഷണത്തിന് കോടതിക്ക് സമയ പരിധി തീരുമാനിക്കാമെന്നും പ്രോസിക്യൂഷന്‍ അറിയിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.