കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ കൊച്ചിയില്‍ തുടക്കമാകും. മറൈന്‍ ഡ്രൈവില്‍ തയ്യാറാക്കിയിട്ടുള്ള നഗരിയില്‍ മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെയാണ് സമ്മേളനം.
മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം ജില്ലയിലേക്ക് പാര്‍ട്ടി സമ്മേളനം വീണ്ടുമെത്തുന്നത്. കോവിഡ് മാര്‍ഗരേഖ പാലിച്ചാകും ഇത്തവണ സമ്മേളനം നടക്കുക. മറൈന്‍ ഡ്രൈവില്‍ ചെങ്കോട്ടയുടെ മാതൃകയിലൊരുക്കിയ സമ്മേളന നഗരിയില്‍ നാളെ പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. ബി രാഘവന്‍ നഗറില്‍ ചേരുന്ന പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരയാണ് ഉദ്ഘാടനം ചെയ്യുക. 400 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.
അതേസമയം പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനുള്ള സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കുകയാണ് സെക്രട്ടറിയേറ്റ്-സംസ്ഥാന സമിതി യോഗങ്ങളുടെ പ്രധാന അജണ്ട.