കൊച്ചി: പുതിയ പാര്‍ട്ടി അംഗങ്ങള്‍ക്ക് സംഘടനാ വിദ്യാഭ്യാസം നല്‍കാന്‍ സിപിഎം. 55.86% സിപിഎം അംഗങ്ങളും 2012 നു ശേഷം പാർട്ടിയിൽ ചേർന്നവരാണ്. ഇവർക്ക് രാഷ്ട്രീയ– സംഘടനാ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് പാർട്ടി റിപ്പോർട്ട്. അംഗങ്ങളിൽ 9.42% പേർ 25 വയസിൽ താഴെയുള്ളവരാണ്.
ഇടതുപക്ഷത്തിനു പൊതുവായുള്ള സ്വാധീനം വിദ്യാർഥി–യുവജന രംഗത്തു പ്രതിഫലിക്കുന്നില്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. '25 വയസിൽ താഴെയുള്ള കൂടുതൽ പേരെ പാർട്ടിയിലേക്കു കൊണ്ടുവരും. പാർട്ടിയുടെ അംഗസംഖ്യ നാല് വർഷം കൊണ്ട് 4,63,472ൽ നിന്ന് 5,27,378 ആയി. ബ്രാഞ്ചുകളുടെ എണ്ണം 32,967 ൽ നിന്ന് 36,649 ആയി. 121 ലോക്കൽ കമ്മിറ്റികളും അധികം ഉണ്ടായി. സ്ത്രീകളുടെ അംഗസംഖ്യ 17ൽ നിന്ന് 19.74% ആയി.
അംഗങ്ങളിൽ 1,04,093 പേർ സ്ത്രീകളാണ്. ബ്രാഞ്ച് സെക്രട്ടറിമാരിൽ 1991 പേരും. ജില്ലാ കമ്മിറ്റികളിൽ 10% പേർ സ്ത്രീകളായപ്പോൾ ജില്ലാ സെക്രട്ടേറിയറ്റിൽ ആദ്യമായി സ്ത്രീ പ്രാതിനിധ്യം വന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ അംഗങ്ങളിൽ 25 ശതമാനവും സ്ത്രീകളാണെന്നും' കോടിയേരി പറഞ്ഞു.