യന്ത്രവത്കരണ യുഗം: സിപിഎം നയരേഖയില്‍ തൊഴിലാളികള്‍ക്ക് ആശങ്ക

യന്ത്രവത്കരണ യുഗം: സിപിഎം നയരേഖയില്‍ തൊഴിലാളികള്‍ക്ക് ആശങ്ക

കൊച്ചി: ആധുനിക യന്ത്രവത്കരണത്തിലൂടെ മാത്രമേ ഇനി കേരളത്തിന് മുന്നോട്ടു പോകാനാകൂവെന്ന തിരിച്ചറിവില്‍ സിപിഎം. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലാണ് കാലത്തിനൊത്ത് തൊഴിലാളികള്‍ മാറണമെന്ന് പറയുന്നത്. അടുത്തകാലത്ത് നോക്കുകൂലി, കയറ്റിറക്ക് വിഷയങ്ങളില്‍ സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളുടെ നിലപാടുകള്‍ വിമര്‍ശനത്തിന് വഴിവച്ചിരുന്നു.

സംസ്ഥാനത്തിന്റെ പരമ്പരാഗതവ്യവസായമായ കയര്‍, കശുവണ്ടി തുടങ്ങിയ മേഖലകള്‍ ഒന്നൊന്നായി മങ്ങിക്കൊണ്ടിരിക്കുകയാണ്. വ്യവസായം അതിര്‍ത്തി കടന്നുപോവുമ്പോള്‍ തൊഴിലാളി നിസഹായനായി നില്‍ക്കേണ്ടിവരുന്നു. അതിനുപരിഹാരമായി ഉത്പാദനമേഖലയില്‍ വലിയ വളര്‍ച്ച കൈവരിക്കുന്നവിധത്തില്‍ ആധുനിക യന്ത്രവത്കരണവും അത്യാധുനിക സാങ്കേതികവിദ്യകളും ഉപയോഗിക്കണമെന്ന് പാര്‍ട്ടി നവകേരള നയരേഖ നിര്‍ദേശിക്കുന്നു. യന്ത്രം വരുമ്പോള്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന പഴയ ആശങ്കകള്‍ പാര്‍ട്ടി മാറ്റിവെക്കുകയാണ്. സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്നുള്ള വലിയ മാറ്റമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ നയരേഖയെ കാണുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന ദുഷ്‌പേര് കേരളത്തിനുണ്ട്. ഇതു മാറ്റിയെടുക്കാനാണ് പാര്‍ട്ടിയും ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായിട്ടാണ് വ്യവസായമുണ്ടെങ്കിലേ തൊഴിലാളിയുള്ളൂവെന്ന ആശയത്തിലേക്ക് പാര്‍ട്ടിയും എത്തിയിരിക്കുന്നു. തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് ആ മാറ്റം കൊണ്ടുവരാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. യൂണിയനുകളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുമെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. തൊഴിലാളികളുടെ ആശങ്കകള്‍ പരമാവധി പരിഹരിച്ചുകൊണ്ട് പുതിയ കാലത്തേക്ക് കാലെടുത്തു വയ്ക്കാനാണ് സിപിഎം ഉദേശിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.