സെക്രട്ടറിയായി കോടിയേരി തുടരും; സെക്രട്ടറിയേറ്റിലേക്ക് ആറു പുതുമുഖങ്ങള്‍

സെക്രട്ടറിയായി കോടിയേരി തുടരും; സെക്രട്ടറിയേറ്റിലേക്ക് ആറു പുതുമുഖങ്ങള്‍

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തന്നെ തുടരും. മൂന്നാംതവണയാണ് കോടിയേരി സിപിഎമ്മിന്റെ അമരത്ത് എത്തുന്നത്. കോടിയേരി പാര്‍ട്ടി സെക്രട്ടറി ആയി തുടരണമെന്നാണ് പോളിറ്റ് ബ്യൂറോയുടെയും താല്‍പര്യം. കൂടുതല്‍ പുതുമുഖങ്ങള്‍ സെക്രട്ടറിയേറ്റിലേക്ക് എത്തുമെന്ന കാര്യവും ഏറെക്കുറെ ഉറപ്പായി. ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മന്ത്രി മുഹമ്മദ് റിയാസും എ.എന്‍. ഷംസീറും പരിഗണനയിലുണ്ട്. സജി ചെറിയാന്‍, വി.എന്‍. വാസവന്‍, കടകംപള്ളി സുരേന്ദ്രന്‍, സി.കെ. രാജേന്ദ്രന്‍ എന്നിവര്‍ക്കും സാധ്യതയുണ്ട്.

പാര്‍ട്ടിയില്‍ നിരന്തരം ഒതുക്കപ്പെടുന്ന പി. ജയരാജന്റെ പേര് നിലവില്‍ ചര്‍ച്ചയില്‍ ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം. പ്രായത്തിന്റെ പേരുപറഞ്ഞ് ജയരാജനെ ഒഴിവാക്കാനാണ് സാധ്യതയെന്നാണ് സൂചന. കുറച്ചുകാലമായി മുഖ്യമന്ത്രി പിണറായി വിജയന് അനഭിമതനാണ് ജയരാജന്‍. തൃപ്പൂണിത്തുറയില്‍ കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ എം. സ്വരാജിനും സാധ്യത കുറവാണ്.

ആനത്തലവട്ടം ആനന്ദന്‍, വൈക്കം വിശ്വന്‍, സി. കരുണാകരന്‍, എന്‍.ജി. കമ്മത്ത്, എം.എം. മണി എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവായേക്കും. പ്രായക്കൂടുതലാണ് ഇവരെ മാറ്റിനിര്‍ത്താന്‍ കാരണം. ന്യൂനപക്ഷങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിചെല്ലാന്‍ പ്രതിനിധ്യം കൂട്ടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തിലും അനുകൂല തീരുമാനം ഉണ്ടായേക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.