ദുബായ്: റഷ്യ- ഉക്രെയ്ന്‍ സംഘർഷപശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില കുത്തനെ കൂടി. ബാരലിന് 130 ഡോളർ വരെയാണ് ക്രൂഡ് വില ഉയർന്നത്. 2008 ന് ശേഷമുളള ഏറ്റവും ഉയർന്ന നിരക്കാണിത്.
ജനുവരിയില്‍ ബാരലിന് 89 ആയിരുന്ന ക്രൂഡ് വിലയാണ് നിലവില്‍ 130 ലെത്തി നില്‍ക്കുന്നത്. റഷ്യന്‍ ക്രൂഡ് ഓയിലിനും ഉല്‍പന്നങ്ങള്‍ക്കും ഉപരോധമേർപ്പെടുത്താനുളള സാധ്യതയുണ്ടെന്ന സൂചനകളാണ് വില ഉയരാന്‍ കാരണമാകുന്നത്.

അതേസമയം അന്താരാഷ്ട്ര വിപണിയിലുണ്ടായ അസ്ഥിരത ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയായി. ഡോളറുമായുളള രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലെത്തി. പണപ്പെരുപ്പം പിടിച്ചുനിർത്താന്‍ പലിശ ഉയർത്തുന്നതടക്കമുളള നടപടികള്‍ കേന്ദ്രബാങ്ക് സ്വീകരിച്ചേക്കുമെന്നാണ് സൂചന.
യുഎഇ ദിർഹവുമായും ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു.ഒരു ദിർഹത്തിന് ഒരു വേള 21 രൂപയിലേക്ക് വരെ മൂല്യം താഴ്ന്നു. ഒരു സൗദി റിയാലിന് 20 രൂപ 50 പൈസയാണ് നിരക്ക്. മറ്റ് ഗള്‍ഫ് കറന്‍സികളുമായും രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി. ഖത്തർ റിയാലിന് 21.12 രൂപയും കുവൈത്ത് ദിനാറിന് 253.14 രൂപയും ബഹ്റൈൻ ദിനാറിന് 204 രൂപയുമാണ് വിനിമയ നിരക്ക്.
റഷ്യ-ഉക്രെയന്‍ സംഘർഷ പശ്ചാത്തലം തുടരുകയും ക്രൂഡ് ഓയില്‍ വില ഉയരുകയും ചെയ്താല്‍ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.