തിരുവനന്തപുരം: പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം അടിക്കാന്‍ പണമില്ലാതെ വലഞ്ഞ് പോലീസ്. ഇന്ധന കമ്പനികള്‍ക്ക് നല്‍കാനുള്ള തുക കുടിശികയായത് കേരളാ പോലീസിനെ വലയ്ക്കുകയാണ്.
സര്‍ക്കാര്‍ പണം നല്‍കാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. പേരൂര്‍ക്കടയിലെ പൊലീസ് പമ്പിന് അനുവദിച്ച പണം തീര്‍ന്നതിനാല്‍ പമ്പിലെ ഇന്ധനവിതരണം നിര്‍ത്തി. കെഎസ്ആര്‍ടിസിയില്‍ നിന്ന് കടമായി ഇന്ധനമടിക്കാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
എന്നാല്‍ ഇന്ധനമില്ലാത്തതിന്റെ പേരില്‍ ഡ്യൂട്ടി തടസപ്പെടാന്‍ പാടില്ലെന്നും 45 ദിവസത്തേക്ക് കെഎസ്ആര്‍ടിസിയില്‍ നിന്ന് കടമായി ഇന്ധനമടിക്കാനും ജില്ലാ പൊലീസ് മേധാവി നിർദ്ദേശിച്ചിരിക്കുന്നത്. ഇന്ധനമടിക്കാനുള്ള അധിക പണം സംസ്ഥാന സര്‍ക്കാരിനോട് പോലീസ് വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് സര്‍ക്കാര്‍ നിരാകരിച്ചതോടെയാണ് പോലീസില്‍ വലിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. ഈ മാസം ഇന്ധനമടിക്കാന്‍ പോലീസിന്റെ പക്കല്‍ പണമില്ല. രണ്ടരക്കോടിയോളം രൂപയാണ് വിവിധ ഇന്ധനക്കമ്പനികള്‍ക്ക് പോലീസ് നല്‍കാനുള്ളത്.
2021-22 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പോലീസിന് പണം അനുവദിച്ചിരുന്നു. ഇത് പൂര്‍ണമായും ഉപയോഗപ്പെടുത്തുകയും കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ കൂടുതല്‍ പണം അനുവദിക്കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.