തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കാര്യമായ ഇളവുകൾ ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സ്വകാര്യ ബസ് ഉടമകൾ, ചെറുകിട കച്ചവടക്കാർ എന്നിവരെ സഹായിക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അടുത്ത 25 വർഷത്തേക്ക് അടിത്തറയിടുന്നതാകും ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൂറിസം, കാർഷികം, വ്യവസായം തുടങ്ങിയ മേഖലകളിൽ കുതിച്ചുചാട്ടമുണ്ടാക്കുന്ന പരിപാടികളാണ് ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രവിഹിതം കുറയുന്നതാണ് വെല്ലുവിളി ഉയർത്തുന്നതെന്ന് കെ.എൻ ബാലഗോപാൽ പറഞ്ഞു .
2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് മാർച്ച് 11നാണ് ധനമന്ത്രി സഭയിൽ അവതരിപ്പിക്കുന്നത്. 14, 15, 16 തീയതികളിലായി ബജറ്റിനെ സംബന്ധിക്കുന്ന പൊതുചർച്ച. 17-ാം തീയതി 2021-2022 സാമ്പത്തിക വർഷത്തെ ബജറ്റിന്മേലുള്ള അന്തിമ ഉപധനാഭ്യർത്ഥനകൾ സഭ പരിഗണിക്കും.