തിരുവനന്തപുരം: വിശ്വാസ്യതയില്ലാത്ത ബജറ്റാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ചതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിൽ നികുതി ഭരണ സമ്പ്രദായത്തിൽ പരിഷ്കാരങ്ങൾ ഉണ്ടാവുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
90 ശതമാനം സംസ്ഥാനങ്ങളും നികുതിഭരണ സമ്പ്രദായത്തിൽ ജിഎസ്ടിക്ക് അനുസൃതമായി മാറ്റം വരുത്തി. എന്നാൽ കേരളം ഇതുവരെ ജിഎസ്ടിക്ക് അനുകൂലമായ രീതിയിൽ നികുതിഭരണ സമ്പ്രദായം പരിഷ്കരിക്കാനായില്ലെന്നും സതീശൻ പറഞ്ഞു.
നികുതി പിരിവിൽ ലക്ഷ്യം കൈവരിക്കാൻ സാധിച്ചില്ല. നികുതി പിരിവ് പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് ആംനെസ്റ്റി സ്കീമുകൾ. ഒരു വർഷം കൂടി ആംനെസ്റ്റി സ്കീം വർധിപ്പിച്ചുവെന്നാണ് സർക്കാർ ബജറ്റിൽ അറിയിക്കുന്നത്. ഇത് നികുതി പിരവിൽ സർക്കാർ പൂർണ പരാജയമാണ് എന്നാണ് തെളിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് നികുതി പിരിവ് ലക്ഷ്യം ഒരു പരിധി വരെ പൂർത്തികരിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.