മിനിമം ചാര്‍ജ് 12 രൂപയായി വര്‍ധിപ്പിക്കണം; സമര ഭീഷണിയുമായി സ്വകാര്യ ബസുടമകള്‍

മിനിമം ചാര്‍ജ് 12 രൂപയായി വര്‍ധിപ്പിക്കണം; സമര ഭീഷണിയുമായി സ്വകാര്യ ബസുടമകള്‍

കൊച്ചി: ബസ് യാത്രാനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരം നടത്തുമെന്ന് ഭീഷണി. മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നാണ് ബസുടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറു രൂപയാക്കണം. ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ മൂന്നു ദിവസത്തിനുള്ളില്‍ സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം. എല്ലാ സംഘടനകളുമായും ആലോചിക്കും. ജീവന്‍ മരണ പോരാട്ടം ആയതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. രണ്ട് വര്‍ഷത്തോളം വണ്ടി ഓടാതെ കിടന്നതിന്റെ ഭീമമായ നഷ്ടം പരിഹരിക്കാനാണ് ബസ് ചാര്‍ജ് കൂട്ടാന്‍ ആവശ്യപ്പെടുന്നതെന്നും ബസുകളെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികള്‍ക്ക് മുഴുവന്‍ ശമ്പളം നല്‍കാനുമാണ് ആവശ്യപ്പെടുന്നതെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഡീസിന് ഇപ്പോള്‍ വില 93 രൂപയാണ്. ഇത് ഭയപ്പെടുത്തുന്നതാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം നഷ്ടത്തിലാണ് ഭാരവാഹികള്‍ പറഞ്ഞു. സ്വകാര്യ ബസുകളില്‍ 80% കട്ടപ്പുറത്തായി. 32,000 ബസുകളും രണ്ടര ലക്ഷത്തിലേറെ ജീവനക്കാരും ഉണ്ടായിരുന്ന മേഖലയില്‍ ഇന്ന് അവശേഷിക്കുന്നത് 7000 ബസുകളും 21000 ജീവനക്കാരും മാത്രം. നഷ്ടം പെരുകിയതിനെ തുടര്‍ന്ന് ഇതില്‍ 30 % ബസുകളും ഓട്ടം നിര്‍ത്തി. ബസ് വ്യവസായം പ്രതിസന്ധി നേരിട്ടുതുടങ്ങിയിട്ടു കുറച്ചുനാളുകളായെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.