ഇറച്ചിക്കോഴി വില കുതിക്കുന്നു; ചിക്കന്‍ വിഭവങ്ങള്‍ക്ക് വില കൂട്ടാനൊരുങ്ങി ഹോട്ടലുകള്‍

ഇറച്ചിക്കോഴി വില കുതിക്കുന്നു; ചിക്കന്‍ വിഭവങ്ങള്‍ക്ക് വില കൂട്ടാനൊരുങ്ങി ഹോട്ടലുകള്‍

കൊച്ചി: ഒരിടവേളയ്ക്കു ശേഷം ഇറച്ചിക്കോഴി വില സംസ്ഥാനത്ത് ഉയരുന്നു. 164 മുതല്‍ 172 രൂപ വരെയാണ് കേരത്തിലെ വിവിധ മാര്‍ക്കറ്റുകളില്‍ ചിക്കന്‍ വില. ഈസ്റ്റര്‍ നോമ്പ് കഴിയുന്നതോടെ വില വീണ്ടും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കോഴിത്തീറ്റയുടെ വില വര്‍ധിച്ചതോടെ സംസ്ഥാനത്തെ ഫാമുകാര്‍ പലരും രംഗം വിട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കോഴിത്തീറ്റയ്ക്ക് കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ 300 രൂപയാണ് ചാക്കൊന്നിന് വര്‍ധിച്ചത്.

തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് ഇപ്പോള്‍ കേരളത്തിന് ആവശ്യമായ ഇറച്ചിക്കോഴി എത്തുന്നത്. കൃത്രിമ ക്ഷാമമുണ്ടാക്കി വില കൂട്ടുകയെന്ന തന്ത്രമാണ് പലപ്പോഴും ഇതര സംസ്ഥാന വ്യാപാരികള്‍ പയറ്റുന്നത്. വില വര്‍ധിച്ചതോടെ കച്ചവടക്കാര്‍ക്കും കനത്ത നഷ്ടമാണ് സംഭവിക്കുന്നത്. വില്പന പലയിടത്തും കാര്യമായി കുറഞ്ഞിട്ടുണ്ട്.

സാധാരണ മാര്‍ച്ച് മാസത്തില്‍ ഇറച്ചിക്കോഴി വില കുറയുകയാണ് പതിവ്. എന്നാല്‍ ഇത്തവണ മറിച്ചാണ് സംഭവിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഈ സമയത്ത് ഇറച്ചിക്കോഴി വില 90 രൂപയായിരുന്നു. രണ്ടു മാസം മുമ്പ് വില വെറും 98 രൂപയായിരുന്നു. ഹോട്ടലുകളിലും ചിക്കന്‍ വിഭവങ്ങള്‍ക്ക് വില വര്‍ധിച്ചു തുടങ്ങിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.